കൊച്ചി: കൊച്ചി വാട്ടർ മെട്രോയുടെ ഫോർട്ട്കൊച്ചി സർവീസ് ആരംഭിച്ചു. ഹൈക്കോർട്ട് ജങ്ഷൻ ടെർമിനലിൽനിന്ന് ഞായറാഴ്ച രാവിലെ പത്തു മണിക്കായിരുന്നു ആദ്യ സർവീസ്. 40 രൂപയാണ് ടിക്കറ്റ് നിരക്ക്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമായതിനാൽ ഉദ്ഘാടനച്ചടങ്ങുകൾ ഒഴിവാക്കിയാണ് സർവീസ് ആരംഭിച്ചത്. സന്തോഷ് ജോർജ് കുളങ്ങര, കെ.എം.ആർ.എൽ. എം.ഡി ലോക്നാഥ് ബെഹറ ഉൾപ്പെടെയുള്ളവർ ആദ്യ സർവീസിൽ ഫോർട്ട്കൊച്ചിയിലേക്ക് യാത്രചെയ്തു.

‘വിദേശരാജ്യങ്ങളിലെ വാട്ടർ മെട്രോ സംവിധാനങ്ങൾ കാണുമ്പോൾ അത് ഇവിടെയും എത്തിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്,’ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. ‘അതിപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്. സാധാരണക്കാർക്ക് ഗുണകരമാകുമെന്ന് മാത്രമല്ല വിദേശത്തുനിന്നെത്തുന്ന സഞ്ചാരികൾക്കും വലിയൊരാകർഷണമാകും നമ്മുടെ ചരിത്രാവശേഷിപ്പുകൾ പേറുന്ന ഫോർട്ട്കൊച്ചിയിലേക്കുള്ള കായൽയാത്ര.’

എല്ലാ ദിവസവും ഹൈക്കോർട്ട് ടെർമിനൽനിന്ന് അര മണിക്കൂർ ഇടവേളയിൽ ഫോർട്ട്കൊച്ചിയിലേക്ക് സർവീസ് ഉണ്ടാകുമെന്ന് മെട്രോ അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം സർവീസ് ആരംഭിച്ച കൊച്ചി വാട്ടർ മെട്രോയുടെ പത്താമത്തെ ടെർമിനലാണ് ഫോർട്ട്കൊച്ചിയിലേത്. പദ്ധതി പൂർത്തിയാകുമ്പോൾ 38 ടെർമിനലുകൾ ഉണ്ടാകും.