എതിരാളികളില്ലാതെ ജയവും പ്രാവര്‍ത്തികമാക്കി തുടങ്ങി ബിജെപി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കിയതിന് പിന്നാലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ പത്രിക കൂടി പിന്‍വലിച്ചതോടെ മോദിയുടെ ഗുജറാത്തില്‍ ഒരു സീറ്റില്‍ ബിജെപി തിരഞ്ഞെടുപ്പിന് മുമ്പേ ജയം ഉറപ്പാക്കി. സൂററ്റിലാണ് ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഗുജറാത്തിലെ ബിജെപി അധ്യക്ഷന്‍ സി ആര്‍ പട്ടീല്‍ സൂററ്റിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാലിന്റെ എതിരാളി ഇല്ലാതെ ഉറപ്പായ വിജയത്തെ കുറിച്ച് പറഞ്ഞതിങ്ങനെ.

2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുടുപ്പ് മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിരിക്കുന്നത്. വോട്ടെടുപ്പ് ഏഴ് ഘട്ടമായാണ് നടക്കുന്നത്. അതില്‍ ആദ്യ ഘട്ടം മാത്രം കഴിഞ്ഞപ്പോള്‍ തന്നെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ബിജെപി. സൂററ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലേഷ് കുംഭാനിയുടെ പത്രിക ഞായറാഴ്ച വരണാധികാരി തള്ളിയിരുന്നു. നാമനിര്‍ദേശ പത്രികയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിച്ചവരുടെ ഒപ്പില്‍ പൊരുത്തക്കേട് ജില്ലാ റിട്ടേണിംഗ് ഓഫീസര്‍ സൗരഭ് പര്‍ഗി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പത്രിക തള്ളിയത്. നാമനിര്‍ദേശം ചെയ്തവര്‍ പിന്മാറിയതോടെ സൂററ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് മല്‍സരിക്കാനാവാതെയായി. ഡമ്മി സ്ഥാനാര്‍ത്ഥിയ്ക്കും ഇത്തരത്തില്‍ നാമനിര്‍ദേശം ചെയ്തവരുടെ പിന്മാറ്റം മൂലം മല്‍സരിക്കാനാകാതെ വന്നു.

പക്ഷേ ബിഎസ്പി അടക്കം സ്വതന്ത്രന്മാരും സൂററ്റില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പത്രിക നല്‍കിയിരുന്നു. ഇവര്‍ ഒന്നടങ്കം പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതിയായ ഇന്ന് മല്‍സരത്തില്‍ നിന്ന് പിന്മാറി ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് വിജയം ഉറപ്പാക്കുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ അയോഗ്യതയും മറ്റെല്ലാ സ്ഥാനാര്‍ത്ഥികളും മത്സരത്തില്‍ നിന്ന് പിന്മാറുകയും ചെയ്തതോടെ സൂറത്ത് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ബിജെപിയുടെ മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന കാര്യം ബിജെപി ഉറപ്പാക്കിയിരിക്കുകയാണ്. പാര്‍ട്ടിയുടെ ഗുജറാത്ത് ഘടകം മേധാവി സിആര്‍ പാട്ടീല്‍ ഇക്കാര്യം പങ്കുവെയ്ക്കുകയും വോട്ടെടുപ്പ് കഴിയും മുമ്പേ ഒരു സീറ്റില്‍ താമര വിരിഞ്ഞതായി പ്രഖ്യാപിക്കുകയും ചെയ്തു.