കൊച്ചി : കേരളത്തിൽ കോൺഗ്രസ് നേതാക്കളിലെ ഒരു വിഭാഗം, പ്രാദേശിക പാര്‍ട്ടിയുണ്ടാക്കി എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തിയെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ദ ബിശ്വ ശ‍ര്‍മ്മയുടെ വെളിപ്പെടുത്തൽ. ഒരു വിഭാഗം കോൺഗ്രസ്‌ നേതാക്കൾ പ്രാദേശിക പാർട്ടി രൂപീകരിച്ച് എൻഡിഎ സഹകരണം എന്ന രീതിയിലാണ്‌ ചർച്ച നടന്നത്. 3 മാസം മുൻപ് വരെ ചർച്ച തുടർന്നു. ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് വേണ്ടെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അത്തരം ചർച്ചകൾ തുടരുമെന്നും നേരത്തെ കോൺഗ്രസുകാരനായിരുന്ന തനിക്ക് ഏത് സംസ്ഥാനത്തെ നേതാവുമായും ഫോണിൽ ബന്ധപെടാൻ കഴിയുമെന്നും ഹിമന്ത ബിശ്വ ശർമ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പരാമര്‍ശം സെക്കുലർ പരാമർശമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു മതത്തിനു മാത്രം വിഭവങ്ങൾ നൽകുന്ന നിലപാടാണ് പ്രതിപക്ഷത്തിനുളളത്. മണിപ്പൂരിനെ കുറിച്ച് കേരളത്തിന് അനാവശ്യ ആധിയാണുളളത്. ജനങ്ങളെയും ക്രിസ്ത്യൻ ബിഷപ്പുമാർ അടക്കമുളളവരെയും ആരൊക്കെയോ ചേർന്ന് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയെ കുറിച്ച് വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങളിലെ ആർക്കും പരാതി ഇല്ലെന്നും ഹിമന്ദ ബിശ്വ ശ‍ര്‍മ്മ കൊച്ചിയിൽ പറഞ്ഞു.