കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ പുറത്തായതിന് പിന്നാലെ രോഷപ്രകടനവുമായി ആർ.സി.ബി യുടെ സൂപ്പർതാരം വിരാട് കോലി. പന്ത് നോ ബോളാണെന്ന് വാദിച്ചാണ് കോലി രംഗത്തെത്തിയത്. റിവ്യൂ കൊടുത്തെങ്കിലും ഫലമുണ്ടായില്ല. അമ്പയറോടും കയർത്താണ് കോലി മൈതാനം വിട്ടത്.

മത്സരത്തിന്റെ മൂന്നാം ഓവറിലാണ് സംഭവം. ഓവറിലെ ആദ്യ പന്തിൽ തന്നെ കോലി പുറത്തായി. പന്തെറിഞ്ഞ ഹർഷിത് റാണതന്നെ ക്യാച്ചെടുത്ത് കോലിയെ പുറത്താക്കുകയായിരുന്നു. റാണയുടെ ഫുൾ ടോസ് ബോൾ കോലിയുടെ ബാറ്റിൽ തട്ടി മുകളിലേക്കുയർന്നു. പന്ത് അനായാസം കൈപ്പിടിയിലാക്കുകയും ചെയ്തു. എന്നാൽ, പന്ത് അരയ്ക്ക് മുകളിലാണ് വന്നതെന്നും അത് നോ ബോളാണെന്നും വാദിച്ച കോലി ഉടനെ റിവ്യൂ നൽകി.

റിവ്യൂവിൽ കോലി ക്രീസിന് പുറത്താണെന്നും പന്ത് നോ ബോളല്ലെന്നും അമ്പയർമാർ കണ്ടെത്തിയതോടെ കോലി പുറത്തേക്ക് നടന്നു. എന്നാൽ, തിരികെ വന്ന് കോലി അമ്പയർമാരോട് വാഗ്വാദത്തിൽ ഏർപ്പെട്ടു. ഏഴ് പന്തിൽ നിന്ന് 18-റൺസെടുത്താണ് കോലി മടങ്ങിയത്. ബെംഗളൂരുവിന് വെടിക്കെട്ട് തുടക്കം സമ്മാനിച്ച കോലി ഒരു ഫോറും രണ്ട് സിക്സുമടിച്ചു.