തൻ്റെ ഭാര്യ ബുഷ്‌റ ബീബിക്ക് ടോയ്‌ലറ്റ് ക്ലീനർ കലർത്തിയ ഭക്ഷണം നൽകിയെന്ന ആരോപണവുമായി പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താൻ ആസ്ഥാനമായുള്ള ദി എക്‌സ്പ്രസ് ട്രിബ്യൂൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഭക്ഷണത്തിൽ കലർന്ന രാസവസ്തുക്കൾ അവരുടെ ദൈനംദിന വയറുവേദനയ്ക്ക് കാരണമായെന്നും ഇത് ആരോഗ്യത്തെ മോശമാക്കിയെന്നും അദ്ദേഹം ആരോപിച്ചു. 

190 മില്യൺ പൗണ്ടിൻ്റെ അഴിമതിക്കേസിൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ ഈ കേസിലെ വാദം കേൾക്കുന്നതിനിടെയാണ് ആരോപണം ഉന്നയിച്ചത്. 49 കാരിയായ ബുഷ്‌റ ബീബി അടുത്തിടെ അഴിമതിക്കേസിലും ഇമ്രാൻ ഖാനുമായി (71) അനധികൃത വിവാഹം നടത്തിയ കേസിലും ശിക്ഷിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഇസ്ലാമാബാദിൻ്റെ പ്രാന്തപ്രദേശത്തുള്ള അവരുടെ ബനി ഗാല വസതിയിൽ തടങ്കലിൽ കഴിയുകയാണ് .

ഷിഫ ഇൻ്റർനാഷണൽ ഹോസ്പിറ്റലിൽ ബുഷ്റ ബീബിയുടെ പരിശോധന നടത്താൻ ഷൗക്കത്ത് ഖാനം ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അസിം യൂസഫ് നിർദ്ദേശിച്ചതായി ഇമ്രാൻ ഖാൻ പറഞ്ഞു. എന്നാൽ, പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (പിംസ്) ആശുപത്രിയിൽ പരിശോധന നടത്തിയാൽ മതിയെന്ന നിലപാടിൽ ജയിൽ ഭരണകൂടം ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.