ജെസ്ന തിരോധാനക്കേസിൽ(Jasna Missing Case) പിതാവിന്റെ വാദങ്ങൾ തള്ളി സിബിഐ(CBI). പിതാവ് ആരോപിക്കുന്നത് പോലെ രക്തം പുരണ്ട വസ്ത്രം ജെസ്നയുടെ മുറിയിൽ നിന്ന് കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്ന് സിബിഐ. ജെസ്ന ഗർഭിണി(pregnant) ആയിരുന്നില്ലെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇൻസ്പെക്ടർ നിപുൽ ശങ്കർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. നേരത്തെ ജെസ്നയുടെ രക്തക്കറ അടങ്ങിയ വസ്ത്രങ്ങൾ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറിയിരുന്നുവെന്ന് പിതാവ് മൊഴി നൽകിയിരുന്നു. ഇതിൽ വ്യക്തതയ്ക്ക് വേണ്ടിയാണ് സിബിഐ ഉദ്യോഗസ്ഥനെ കോടതി വിളിച്ചുവരുത്തിയത്. കേസ് പരിഗണിക്കുന്നത് ഈ മാസം 23 ലേക്ക് മാറ്റി. 

കേസില്‍ എല്ലാവരുടെയും മൊഴിയെടുത്തുവെന്ന് സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. അതേസമയം കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ എടുത്തില്ലെന്നും ജെസ്നയുടെ പിതാവ് ആരോപിച്ചു. കേസില്‍ ചില പ്രധാന വിവരങ്ങളില്‍ സിബിഐ അന്വേഷണം നടത്തിയിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ആറുവർഷം മുമ്പ് 2018 മാര്‍ച്ച് 22 നാണ് പത്തനംതിട്ട മുക്കോട്ടുത്തറ കല്ലുമൂല കുന്നത്ത് ഹൗസില്‍ നിന്ന് ദുരൂഹസാഹചര്യത്തിൽ ജസ്നയെ കാണാതാകുന്നത്.

അടുത്തിടെ ജെസ്ന ജീവിച്ചിരിപ്പില്ലെന്ന് അച്ഛൻ ജെയിംസ് വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ജെയിംസ് ജോസഫ് ഇക്കാര്യം പറയുന്നത്. ജസ്നയുടെ അജ്ഞാത സുഹൃത്തിനെകുറിച്ചുള്ള വിവരങ്ങൾ കൈവശമുണ്ടെന്നും താൻ ഉന്നയിച്ച സംശയങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്നും അച്ഛൻ കോടതിയെ അറിയിച്ചു. സിബിഐ സംഘം ശരിയായ ദിശയില്‍ കാര്യങ്ങള്‍ അന്വേഷിക്കുമെങ്കില്‍ ജസ്‌നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ച അജ്ഞാത സുഹൃത്തിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജസ്ന ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്ത ഘട്ടത്തിലാണ് പിതാവ് തന്നെ മരിച്ചതായി സ്ഥിരീകരിക്കുന്നത്. ഇതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചത്.