ബ്രസൽസ്/ ഗാസ സിറ്റി: ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാനെതിരെ ഉപരോധം കടുപ്പിക്കാനൊരുങ്ങി യൂറോപ്യൻ യൂണിയനും അമേരിക്കയും ബ്രിട്ടനും. ഏപ്രിൽ 13 ന് ഇസ്രായേലിന് നേരെ നടത്തിയ ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെയാണ് അമേരിക്കൻ ഉപരോധം.
ഉരുക്ക് ഉൽപാദനത്തിൽ ഏർപ്പെട്ട അഞ്ച് സ്ഥാപനങ്ങൾക്കും ഇറാൻ വാഹന നിർമാതാക്കളായ ബഹ്മാൻ ഗ്രൂപ്പിന്റെ മൂന്ന് ഉപസ്ഥാപനങ്ങൾക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇറാൻ സൈന്യത്തിനും ഉപരോധം നേരിടുന്ന മറ്റ് ഗ്രൂപ്പുകൾക്കും ബഹ്മാൻ ഗ്രൂപ്പ് സഹായം നൽകുന്നുവെന്നാണ് ആരോപണം. ഇറാന്റെ ഡ്രോൺ, ആണവ മിസൈൽ പദ്ധതികളുമായി ബന്ധപ്പെട്ട നിരവധി സൈനിക വിഭാഗങ്ങൾക്കാണ് ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.
ഉക്രെയ്നെതിരായ യുദ്ധത്തിന് റഷ്യക്ക് ആയുധം നൽകുന്നത് ഇറാനാണെന്ന ആരോപണം യൂറോപ്യൻ യൂണിയൻ നേതാക്കൾ ഉന്നയിച്ചു. ആക്രമണങ്ങൾക്ക് ഇറാൻ ഡ്രോണുകളും മിസൈലുകളും ഉപയോഗിക്കുന്നത് തടയാൻ നടപടിയുണ്ടാകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ലബനാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ സായുധ സംഘങ്ങളുടെ പിന്തുണയോടെയാണ് ഇറാൻ ഇസ്രായേലിൽ ആക്രമണം നടത്തിയതെന്ന് സംശയമുള്ളതിനാൽ ഉപരോധം ഈ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസപ് ബോറൽ സൂചിപ്പിച്ചു.