മുതിർന്ന പൗരന്മാരുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന പ്രക്രിയയയിൽ ബാഹ്യ ഇടപെടൽ തടയാതിരുന്ന പോളിംഗ് സംഘത്തിലെ ഉദ്യോഗസ്ഥരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ സസ്പെൻസ് ചെയ്തു.സ്പെഷ്യൽ പോളിങ് ഓഫീസർ, പോളിങ് അസിസ്റ്റന്റ്  മൈക്രോ ഒബ്സർവർ, സ്പെഷ്യൽ  പോലീസ് ഓഫീസർ, വീഡിയോഗ്രാഫർ  എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. 

നിയമ വിരുദ്ധമായി പ്രവർത്തിച്ച വ്യക്തിക്കും തിരഞ്ഞെടുപ്പു സംഘത്തിനുമെതിരെ ക്രിമനൽ നടപടികൾ എടുക്കുന്നതിനായി സിറ്റി പോലീസ് കമ്മീഷണർ വഴി കല്യാശ്ശേരി ഉപവരണാധികാരി  ഔദ്യോഗികമായി കണ്ണപുരം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട്‌  ചെയ്തിട്ടുമുണ്ട്.  കല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്തിൽ 164-ാം ബൂത്തിൽ ഏപ്രിൽ 18 നാണ് നടപടിക്ക് ഇടയാക്കിയ സംഭവം. 

എടക്കാടൻ ഹൗസിൽ ദേവി (92) യുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുമ്പോൾ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ബാഹ്യ ഇടപെടൽ ഉണ്ടായെന്നാണ് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് മണ്ഡലം ഉപ വരണാധികാരി നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.  അഞ്ചാം പീടിക കപ്പോട് കാവ് ഗണേശൻ എന്നയാൾ വോട്ടിങ് നടപടിയിൽ ഇടപെട്ടു എന്നും ഇത് 1951ലെ ജനപ്രതിനിധ്യ നിയമത്തിന്റെ 128(1) വകുപ്പിന്റെ ലംഘനമാണെന്നും ജില്ലാ കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസർക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞു.