ഫ്രാൻസിസ് പാപ്പയുടെ അധ്യക്ഷതയിൽ ഏപ്രിൽ പതിനഞ്ച്, പതിനാറ് തീയതികളിൽ വത്തിക്കാനിലെ സാന്താ മാർത്താ ഭവനത്തിൽ സമ്മേളിച്ച ഒൻപതംഗ കർദ്ദിനാൾ ഉപദേശക സമിതിയുടെ യോഗം സഭയിൽ സ്ത്രീകളുടെ പങ്കും റോമൻ കൂരിയായുടെ നവീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു. മധ്യപൂർവ്വദേശങ്ങളിലും ഉക്രൈനിലും അരങ്ങേറുന്ന സംഘർഷങ്ങളും സമ്മേളനത്തിൽ പരാമർശിക്കപ്പെട്ടു.

ഏപ്രിൽ പതിനഞ്ചിന് നടന്ന ചർച്ചകളിൽ സഭയിൽ സ്ത്രീകളുടെ പങ്കു സംബന്ധിച്ച് സി. റെജീന ദാ കോസ്താ പേദ്രോ, പ്രൊഫസ്സർ സ്റ്റെല്ല മോറ എന്നിവർ ആശയങ്ങൾ പങ്കുവച്ചു. ബ്രസീലിൽനിന്നുള്ള ഏതാനും സ്ത്രീകൾ മുന്നോട്ടു വച്ച ചിന്തകളും അവരുടെ ജീവിതചരിത്രവുമാണ് സി. റെജീന കർദ്ദിനാൾ സമിതിക്ക് മുന്നിൽ വിശദീകരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംസ്കാരങ്ങളിൽ സ്ത്രീകൾ വഹിക്കുന്ന പങ്കിനെപ്പറ്റിയാണ് ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപിക കൂടിയായ ശ്രീമതി സ്റ്റെല്ല പങ്കുവച്ചത്.

ഏപ്രിൽ പതിനാറിന് നടന്ന യോഗങ്ങളിൽ സിനഡിനെക്കുറിച്ചും പ്രദിക്കാത്തെ എവഞ്ചേലിയുമിന്റെ പശ്ചാത്തലത്തിൽ ലോകത്തെങ്ങുമുള്ള രൂപതാ കൂരിയാകളുടെ നവീകരണത്തെക്കുറിച്ചും കർദിനാൾ മാരിയോ ഗ്രെക്, മോൺസിഞ്ഞോർ പിയെറോ കോദ എന്നിവർ ആശയങ്ങൾ പങ്കുവച്ചു. സമ്മേളനത്തിൽ പങ്കെടുത്ത കർദിനാൾമാർ തങ്ങളുടെ പ്രദേശങ്ങളിലെ സാമൂഹിക, രാഷ്ട്രീയ സഭാ വിശേഷങ്ങൾ പങ്കുവച്ചു. സമ്മേളനത്തിന്റെ പല അവസരങ്ങളിലും ലോകത്ത് നിലനിൽക്കുന്ന വിവിധ യുദ്ധങ്ങളും സംഘർഷങ്ങളും പ്രത്യേകമായി പരാമർശിക്കപ്പെട്ടു.