മാസപ്പടി കേസിൽ സിഎംആർഎൽ എം.ഡി ശശിധരൻ കർത്തയെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്യുന്നു. സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന വേളയിൽ തന്നെ കർത്തയെ ചോദ്യം ചെയ്യാൻ ഇ ഡി നേരത്തെ നോട്ടീസ് നൽകിയിരുന്നുവെങ്കിലും വഴങ്ങിയിരുന്നില്ല. ഹാജരാകാതെ ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കർത്ത ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയായിരുന്നു. യാത്ര ചെയ്യാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ രേഖകളും ഹാജരാക്കിയിരുന്നു. 

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. സിഎംആർഎൽ -എക്‌സാലോജിക് സാമ്പത്തിക ഇടപാട് രേഖകൾ ഉദ്യോഗസ്ഥരിൽ നിന്നും ഇഡി തേടിയിരുന്നു.  എന്നാൽ എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടിൻറെ രേഖകൾ ഇഡിക്ക് നൽകുന്നതിൽ ഒളിച്ചുകളിക്കുകയാണ് സിഎംആർഎൽ ജീവനക്കാർ.