കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ്  പരിശോധിച്ച വിചാരണ കോടതി ശിരസ്തദാർ താജുദ്ദീനിന്റെ മൊഴിയിൽ ആശയക്കുഴപ്പം. വിവോ ഫോൺ കാണാതായത് സംബന്ധിച്ച മൊഴിയിലാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്. 

 ശിരസ്തദാർ ജഡ്ജിക്ക് നൽകിയ മൊഴി പ്രകാരം വിവോ ഫോൺ 2022 ഫെബ്രവരിയിൽ യാത്രക്കിടെ നഷ്ടമായെന്നാണ്. 

ഇതേ വർഷം ജൂലൈയിൽ തൻറെ വിവോ ഫോൺ ആരെങ്കിലും ദുരുപയോഗം ചെയ്തോ എന്നറിയാൻ പരിശോധിച്ചതായും ശിരസ്തദാർ പറയുന്നുണ്ട്. 

അഞ്ച് മാസം മുൻപ് കാണാതായ ഫോൺ എങ്ങനെ വീണ്ടും പരിശോധിച്ചു എന്ന ചോദ്യം പക്ഷെ വസ്തുതാന്വേഷണ റിപ്പോർട്ടിലില്ല. ഈ മൊഴിയിലാണ് ഇപ്പോൾ ആശയക്കുഴപ്പം നിലനിൽക്കുന്നത്. 

ഇത് ദുരൂഹമാണെന്നാണ് അതിജീവിത ആരോപിക്കുന്നത്. ഫോൺ നഷ്ടമായെങ്കിൽ സാധാരണ പരാതി നൽകുകയും ഡ്യൂപ്ലിക്കേറ്റ് സിമ്മിനായി അപേക്ഷ നൽകുകയും ചെയ്യും. അത്തരം നടപടിയുണ്ടായോ എന്ന ചോദ്യവും റിപ്പോർട്ടിലില്ല.