രാജ്യത്ത് 23 ഇനം നായകളുടെ ഇറക്കുമതിയും വിൽപനയും നിരോധിച്ചുള്ള കേന്ദ്രസർക്കാർ ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി. വിശദമായ കൂടിയാലോചനകൾ നടത്താതെയാണ് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്. എല്ലാ നായ ഉടമകളുടെയും അഭിപ്രായം തേടാൻ കേന്ദ്രത്തിന് കഴിയില്ല. എന്നാൽ മാധ്യമങ്ങളിലൂടെയും ഔദ്യോഗിക വെബ് സൈറ്റിലൂടെയും അഭിപ്രായം തേടാമായിരുന്നിട്ടും അതുണ്ടായില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.

മനുഷ്യരെ ആക്രമിക്കുന്ന നായ ഇനങ്ങളെ നിരോധിക്കുന്നതു പരിഗണിക്കണമെന്നു ഡൽഹി ഹൈക്കോടതി കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനു നിർദേശം നൽകിയിരുന്നു. പൊതുജനങ്ങളുടെയും മറ്റും അപേക്ഷയിൽ 3 മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നായിരുന്നു 2023 ഡിസംബർ 6നുള്ള ഉത്തരവ്. ഈ ഇനം നായ്ക്കളെ കൈവശം വച്ചിരിക്കുന്നവർ അവയുടെ വന്ധ്യംകരണം നടത്തണമെന്നും കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ഒ.പി.ചൗധരി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.

കേന്ദ്ര സർക്കാർ നിരോധിച്ച ഇനങ്ങൾ 
പിറ്റ്ബുൾ ടെറിയർ, ടോസ ഇനു, അമേരിക്കൻ സ്റ്റാഫഡ്ഷയർ ടെറിയർ, ഫില ബ്രസിലിയേറോ, ഡോഗോ അർജന്റിനോ, അമേരിക്കൻ ബുൾഡോഗ്, ബോർബോൽ, കാൻഗൽ, സെൻട്രൽ ഏഷ്യൻ ഷെപ്പേഡ് ഡോഗ്, കൊക്കേഷ്യൻ ഷെപ്പേഡ് ഡോഗ്, സൗത്ത് ഏഷ്യൻ ഷെപ്പേഡ് ഡോഗ്, ടോൺജാക്, സർപ്ലാനിനാക്, ജാപ്പനീസ് ടോസ, അകിറ്റ, മാസ്റ്റിഫ്‌സ്, റോട്ട്വീലർ, ടെറിയേഴ്‌സ്, റൊഡേഷ്യൻ റിഡ്ജ്ബാക്, വൂൾഫ് ഡോഗ്‌സ്, കനാറിയോ, അക്ബാഷ് ഡോഗ്, മോസ്‌കോ ഗാർഡ് ഡോഗ്, കെയ്ൻ കോർസോ, ബാൻഡോഗ് എന്നു വിളിക്കപ്പെടുന്ന എല്ലാ നായ ഇനങ്ങളും.