ദുബായില്‍ പെയ്തത് 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ. പ്രധാന ഇടങ്ങളില്‍ ഉള്‍പ്പടെ വെള്ളക്കെട്ട് രൂക്ഷമാണ്. ഒരു വര്‍ഷം ലഭിക്കുന്ന മഴയാണ് ഒരു ദിവസം കൊണ്ടുതന്നെ പെയ്തത്. റോഡുകളിലും ഹൈവേകളിലും വെള്ളം കയറി. ഗതാഗതം താറുമാറായി. നെടുമ്പാശ്ശേരിയില്‍ നിന്നും ദുബായിലേക്കുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി.

മഴക്കെടുതിയിൽ വൻ നാശനഷ്ടമുണ്ടായി. റാസൽഖൈമ വാദിയിൽ കാർ ഒഴുക്കിൽപ്പെട്ട് സ്വദേശി മരണപ്പെട്ടു. എമിറേറ്റിന്റെ തെക്കൻ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വാദി ഇസ്‌ഫ്‌നിയിലേക്ക് വാഹനവുമായി കടക്കാൻ ശ്രമിച്ച 40 വയസ്സുകാരനാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

പലയിടങ്ങളിലും മഴയ്ക്കൊപ്പം ഇടിമിന്നലും ആലിപ്പഴ വർഷവുമുണ്ടായി​. ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ തുടങ്ങി ഭൂരിഭാഗം നഗരങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്​. ദുബൈ വിമാനത്താവളത്തിലെ നിരവധി വിമാന സർവിസുകൾ മഴ കാരണം റദ്ദാക്കി. ദുബൈ മെട്രോ, ബസ്​, ടാക്സി സർവിസുകളെയും ചില സ്ഥലങ്ങളിൽ മഴ ബാധിച്ചു.