സിവിൽ സർവ്വീസ് പരീക്ഷയുടെ റിസൾട്ട് വന്നതോടെ അഭിമാനകരമായ നേട്ടമാണ് കേരളം കൈവരിച്ചത്. 100 റാങ്കിനുള്ളിൽ ഉൾപ്പെട്ട് പരിശ്രമത്തിൻ്റെ കഥപറയുന്ന ഒട്ടേറെ കഥകൾ ഇതിനോടകം തന്നെ കേട്ടു. എന്നാൽ ജന്മനാ താൻ നേരിടുന്ന വൈകല്യത്തെ അതിജീവിച്ച ഒരു കോഴിക്കോടുകാരിയുണ്ട്. സരിക എ കെയുടെ ജീവിതകഥ ഓരോ മനുഷ്യനും പ്രചോദനമാകുകയാണ്. 

സെറിബ്രൽ പാൾസി എന്ന അപൂർവ്വ വൈകല്യമാണ് സരികയെ ബാധിച്ചിരുന്നത്. ജന്മനാ ഉള്ളതിനാൽതന്നെ തൻ്റെ എല്ലാ ബലഹീനതകളോടും പൊരുതിയാണ് ഓരോ ദിവസവും സരിക പിന്നിടുന്നത്. ചലന ശേഷിയേയും മസിലുകളേയും വരെ ബാധിച്ച സെറിബ്രൽ പാൾസി സരികയുടെ ജീവിതത്തിൽ ഉയർത്തിയ വെല്ലുവിളി ഏതൊരു മനുഷ്യനേയും തളർത്തിക്കളയുന്നതായിരുന്നു. 

വലത് കൈയുണ്ടെങ്കിലും അത് ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥ, ഓരോന്നിനും മറ്റൊരാളെ ആശ്രയിച്ചുകൊണ്ടുള്ള ജീവിതം. എന്നാൽ എപ്പോഴോ മനസ്സിൽ കയറിക്കൂടിയ സിവിൽ സർവ്വീസിന് എല്ലാ വെല്ലുവിളികളേയും മറികടന്ന് നേടാനുള്ള പരിശ്രമവും നിശ്ചയ ദാർഢ്യവുമാണ് സരികയെ മുന്നോട്ടുനയിച്ചത്. ഒപ്പ നിന്നവപരേയും ഈ നിമിഷത്തിൽ നന്ദിയോടെ ഓർക്കുകയാണ് ഈ ഐഎഎസ്സുകാരി. 

വലത്കൈ ഉപയോഗിക്കാനാകാതെ, ഇടത് കൈകൊണ്ട് വീൽ ചെയർ നിയന്ത്രിച്ചാണ് സരികയാത്ര. ആദ്യ പരിശ്രമം വിഫലമായിരുന്നെങ്കിലും സരിക തൻ്റെ തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു. രണ്ടാം ശ്രമത്തിൽ തന്നെ പരീക്ഷ പാസായി. 922-ാം റാങ്ക് കരസ്ഥമാക്കി. ഫലം വന്നപ്പോൾ താൻ ഞെട്ടിപ്പോയെന്നായിരുന്നു സരികയുടെ ആദ്യ പ്രതികരണം. തൻ്റെ സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്നും പറഞ്ഞു. 

ബിരുദം നേടിയ ശേഷം മാത്രമേ സിവിൽ സർവീസ് തിരഞ്ഞെടുക്കൂ എന്നായിരുന്നു തീരുമാനം. തൻ്റെ തീരുമാത്തിനൊപ്പം കുടുംബവും സുഹൃത്തുക്കളും അധ്യാപകരും നിന്നു. അരുടെ പിന്തുണ കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായതെന്നും സരിക പറഞ്ഞുആവർത്തിച്ചു.  

വൈകല്യങ്ങളാൽ ബുദ്ധിമുട്ടുന്ന മറ്റുള്ളവർക്ക് എന്താണ് സന്ദേശമെന്ന് ചോദ്യത്തിന്, പൗലോ കൊയ്‌ലോയുടെ “ആൽക്കെമിസ്റ്റി”ലെ വരികളായിരുന്നു സരികയുടെ മറുപടി. ‘നിങ്ങൾ എന്തിനെയെങ്കിലും തീവ്രമായി ആഗ്രഹിക്കുമ്പോൾ, അത് നേടാൻ പ്രപഞ്ചം മുഴുവൻ  നിങ്ങൾക്കൊപ്പമുണ്ടാും’. ജീവിതംകൊണ്ട് അതേ വാചകം ആവർത്തിക്കുകയാണ് സരിക. 

പ്രിലിമിനറി പരീക്ഷാ കേന്ദ്രം കോഴിക്കോട്ടാണെന്നും വികലാംഗ സൗഹൃദമായിരുന്നതിനാലാണ് അത് ആക്സസ് ചെയ്യാൻ സാധിച്ചിരുന്നതെന്നും സരിക കൂട്ടിച്ചേർത്തു. എന്നാൽ, മെയിൻ പരീക്ഷ തിരുവനന്തപുരത്ത് നടന്നതിനാൽ ഒരാഴ്ച മാതാപിതാക്കൾക്കൊപ്പം അവിടെ താമസിച്ചാണ് പരീക്ഷകൾ പൂർത്തിയാക്കിയത്. ഖത്തറിൽ ജോലി ചെയ്യുന്ന തൻ്റെ അച്ഛൻ അതിനുവേണ്ടിയാണ് തിരിച്ചുവന്നതെന്നും അവർ പറഞ്ഞു. 

തുടർന്ന് രാജ്യ തലസ്ഥാനത്തെ ഇൻ്റർവ്യൂവും കടന്ന് തൻ്റെ അതീജീവനത്തിൻ്റേയും പോരാട്ടത്തിൻ്റേയും കഥ പറയുകയാണ് സരിക. തൻ്റെ പോരായ്മകളോട് കലഹിച്ചും ശപിച്ചും കഴിയുമ്പോൾ ഓരോ ദിവസവും തൻ്റെ വൈകല്യങ്ങളോട് പൊരുതി മാതൃകയാകുകയാണ് കോഴിക്കോട്ടെ ഈ ഐഎഎസ്സുകാരി.