കോട്ടയം: സിവിൽ സർവിസ് പരീക്ഷയിൽ ജില്ലയുടെ അഭിമാനമായി മഞ്ജുഷ. പാലാ രാമപുരം സ്വദേശിനി മഞ്ജുഷ ബി. ജോർജാണ് 195-ാം റാങ്ക് നേടി ജില്ലക്ക് അഭിമാനമായത്. എം.എസ്.സി സ്റ്റാറ്റിറ്റിക്സ് ബിരുദധാരിയായ മഞ്ജുഷ നാലുവർഷത്തെ പരിശ്രമത്തിനൊടുവിൽ മൂന്നാമത്തെ അവസരത്തിലാണ് സ്വപ്നനേട്ടം കൈവരിച്ചത്. കഴിഞ്ഞതവണ മൂന്നാംഘട്ടം വരെ എത്തിയിരുന്നു. സ്റ്റാറ്റിറ്റിക്സ്, പബ്ലിക് പോളിസി എന്നിവയായിരുന്നു അഭിമുഖത്തിൽ പ്രധാനമായും നേരിട്ടത്. റാങ്ക് ലിസ്റ്റിൽ വരണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെന്ന് മഞ്ജുഷ ‘ പറഞ്ഞു.
രണ്ടുതവണ ലക്ഷ്യംകാണാതെ വന്നപ്പോൾ തളർന്നെങ്കിലും അതൊന്നും കാര്യമാക്കാതെ പോരാടിയാണ് മൂന്നാം തവണ റാങ്കുനേട്ടം കരസ്ഥമാക്കിയത്. 2020ലാണ് സിവിൽ സർവിസിന് വേണ്ടിയുള്ള ഒരുക്കം തുടങ്ങിയത്. തുടക്കത്തിൽ ചിട്ടയായ പഠനത്തിലൂടെയും ഇ-നോട്സ് ശേഖരിച്ചും പത്രങ്ങളിലൂടെയുമാണ് സിവിൽ സർവിസിന് വേണ്ടിയുള്ള ഒരുക്കം തുടങ്ങിയത്. പിന്നീട് പാലായിലും തിരുവനന്തപുരത്തും ഇൻസ്റ്റിറ്റ്യൂട്ടുകളിലായി കഠിനപരിശ്രമം നടത്തി.
പിതാവ് ജി. ബാബുരാജൻ കോട്ടയത്ത് നിന്ന് ഐ.ബി വിഭാഗം ഡിവൈ.എസ്.പി ആയാണ് വിരമിച്ചത്. അമ്മ ലൗലി ബാബുരാജൻ കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിൽ ബയോളജി അധ്യാപികയാണ്. സഹോദരി അനുപമ എറണാകുളത്ത് ക്യാറ്റ് പരിശീലനത്തിലാണ്.
കൊച്ചിൻ യൂനിവേഴ്സിറ്റിയിൽ നിന്നുമാണ് എം.എസ്.സി സ്റ്റാറ്റിറ്റിക്സ് പൂർത്തിയാക്കിയത്. അമ്മ ലൗലി ബാബുരാജൻ ടീച്ചറായിരുന്ന കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിലായിരുന്നു സ്കൂൾ പഠനം. ബാംഗ്ലൂർ മൗണ്ട് കാർമൽ കോളജിൽ നിന്നും ഇ.എം.എസ് ബിരുദം നേടി.
പല മേഖലകളിലും വളരെ ആഴത്തിൽ പ്രവർത്തിക്കാം എന്നതാണ് സിവിൽ സർവിസിലേക്ക് മഞ്ജുഷയെ ആകർഷിച്ചത്. പ്രളയകാലത്തും മറ്റും സിവിൽ സർവിസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം കൂടുതൽ ഈ മേഖലയിലേക്ക് അടുപ്പിച്ചെന്നും മഞ്ജുഷ പറഞ്ഞു.