ശ്രീനഗർ: ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞ് നാല് കുട്ടികളുൾപ്പെടെ ആറുപേർ മരിച്ചു. പത്തുപേരെ കാണാതായി. ബോട്ടിലുണ്ടായിരുന്നവരിൽ കൂടുതലും വിദ്യാർഥികളായിരുന്നെന്നാണ് റിപ്പോർട്ട്. കാണാതായവർക്ക് വേണ്ടി രാക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെയോടെ ആയിരുന്നു അപകടം. സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. 10 പേരെ രക്ഷപ്പെടുത്തിയെന്നും മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ബോട്ട് തലകീഴ്മറിയുകയായിരുന്നു. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴപെയ്തതിനാൽ ജലനിരപ്പ് ഉയർന്നിരുന്നു.

നദിയുടെ നടുവിലുള്ള തൂണിൽ ബോട്ട് ഇടിച്ച് മറിയുകയായിരുന്നു. ഇവിടെ പാലം നിർമാണം നടക്കുന്നുണ്ട്. പ്രദേശത്ത് നദി മുറിച്ചുകടക്കാൻ ബോട്ടുകളാണ് പ്രദേശവാസികൾ ഉപയോഗിക്കുന്നത്. പാലം നിർമാണം പൂർത്തിയായിരുന്നെങ്കിൽ ഈ അപകടം ഒഴിവാക്കാമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

ഉന്നത ഉദ്യോഗസ്ഥരും പോലീസ് സേനയുമെല്ലാം സ്ഥലത്ത് എത്തിയിട്ടുണ്ട്. ജമ്മുവിഷ പലപ്രദേശങ്ങളിലും കനത്ത മഴയുടെ പശ്ചാത്തലത്തിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ജമ്മു- ശ്രീനഗർ ദേശീയപാത കഴിഞ്ഞദിവസം അടക്കുകയും ചെയ്തിരുന്നു. എൻഎച്ച് 44 ആണ് അടച്ചിട്ടത്.