ബംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരിന് തുടർച്ചയായ അഞ്ചാം തോൽവി. സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ ഐപിഎല്ലിലെ റെക്കോർഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആർസിബിക്ക് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 262 റൺസെടുക്കാനാണ് സാധിച്ചത്. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തിൽ നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 287 റൺസാണ് നേടിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. ട്രാവിസ് ഹെഡ് (41 പന്തിൽ 102), ഹെൻറിച്ച് ക്ലാസൻ (31 പന്തിൽ 67) എന്നിവരാണ് ഹൈദരാബാദിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. 

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റന്തിയ ആർസിബിക്ക് ഗംഭീര തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ വിരാട് കോലി – ഫാഫ് ഡു പ്ലെസിസ് സഖ്യം 80 റൺസ് കൂട്ടിചേർത്തു. എന്നാൽ 20 പന്തിൻ 42 റൺസെടുത്ത കോലിയെ ബൗൾഡാക്കി മായങ്ക് മർകണ്ഡെ ഹൈദരാബാദിന് ബ്രേക്ക് ത്രൂ നൽകി. തുടർന്നെത്തിയ വിൽ ജാക്സ് (7), രജത് പടീധാർ (9), സൗരവ് ചൗഹാൻ (0) എന്നിവർക്ക് തിളങ്ങാനായില്ല. ഇതിനിടെ ഫാഫിനെ (62) കമ്മിൻസും മടക്കി. മഹിപാൽ ലോംറോറും (19) മടങ്ങിയതോടെ ആർസിബി ആറിന് 181 എന്ന നിലയിലായി. ദിനേശ് കാർത്തിക് (35 പന്തിൽ 83 ) പൊരുതി നോക്കിയെങ്കിലും തോൽവി ഭാരം കുറയ്ക്കാൻ മാത്രമാണ് സാധിച്ചത്. ഹൈദരാബാദിന് വേണ്ടി കമ്മിൻസ് മൂന്നും മർകണ്ഡെ രണ്ടും വിക്കറ്റ് വീഴ്ത്തി.