പ്സരസായി വേഷം ധരിച്ച് കംബോഡിയയിലെ ഇന്ത്യൻ അംബാസഡർ ദേവയാനി ഖോബ്രഗഡെ. കംബോഡിയയുടെ പുതുവത്സര ദിനത്തിൽ ആശംസകൾ അറിയിക്കാനാണ് ദേവയാനി ‘ഖമർ അപ്സരസാ’യി വേഷപ്പകർച്ച നടത്തിയത്. ദേവയാനി പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചുനിൽക്കുന്ന ചിത്രങ്ങൾ കംബോഡിയയിലെ ഇന്ത്യൻ എംബസി എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

‘അംബാസഡർ ദേവയാനി ഖോബ്രഗഡെ് ഖമർ സംസ്കാരത്തേയും പാരമ്പര്യത്തേയും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഖമർ പുതുവർഷത്തിന്റെ ആത്മാവിനെ ആശ്ളേഷിച്ചുകൊണ്ട് ദേവയാനി അപ്സരസിന്റെ വേഷം ധരിച്ചു. എല്ലാ സുഹൃത്തുക്കൾക്കും സന്തോഷകരമായ ഖമർ പുതുവത്സരം ആശംസിക്കുന്നു.’-ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു. കംബോഡിയക്കാരെ സംബന്ധിച്ച് ഖമർ അപ്സരസ് സ്നേഹത്തിന്റേയും നൃത്തത്തിന്റേയും ദേവതയാണ്. 

സ്വർണ നിറത്തിലുള്ള സാരിയും കിരീടവുമാണ് ദേവയാനി ധരിച്ചത്. ഇതിനൊപ്പം നിറയെ സ്വർണാഭരണങ്ങളും അണിഞ്ഞിട്ടുണ്ട്. 1999-ലാണ് ദേവയാനി ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്നത്. 2020 മുതൽ കംബോഡിയയിലെ ഇന്ത്യൻ നയതന്ത്രജ്ഞയായി പ്രവർത്തിച്ചു വരികയാണ്. നേരത്തെ ബെർലിൻ, ഇസ്ലാമാബാദ്, റോം എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വിസ തട്ടിപ്പ് ആരോപിച്ച് 2013 ഡിസംബറിൽ ദേവയാനിയെ വ്യാജ വിസാ കുറ്റം ചുമത്തി അമേരിക്കയിൽ അറസ്റ്റ് ചെയ്തിരുന്നു. വീട്ടുജോലിക്കാരിക്ക് നിർബന്ധിത മിനിമം വേതനംപോലും നൽകിയില്ലെന്ന ആരോപണവും ദേവയാനി നേരിട്ടിരുന്നു. ഒടുവിൽ നയതന്ത്ര പരിരക്ഷ ചൂണ്ടിക്കാട്ടി കോടതി ദേവയാനിക്കെതിരായ ആരോപണങ്ങൾ തള്ളി. 

അതേസമയം നയതന്ത്ര പരിരക്ഷ ഒഴിവാക്കാൻ യുഎസ് ഇന്ത്യയോട് അഭ്യർഥിച്ചിരുന്നു. എന്നാൽ ഈ അഭ്യർഥന ഇന്ത്യ തള്ളുകയും ദേവയാനി ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു. ഇന്ത്യയും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഈ സംഭവം വിള്ളൽ വീഴ്ത്തി.