കൊല്‍ക്കത്ത: ഐഎഎസ്എല്‍ ഷീല്‍ഡ് മോഗന്‍ ബഗാന്. ലീഗിലെ അവസാന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ബഗാന്‍ ഷീല്‍ഡ് ഉയര്‍ത്തിയത്. ലിസ്റ്റണ്‍ കൊളാക്കോ, ജാസണ്‍ കുമ്മിംഗ്‌സ് എന്നിവരാണ് ബഗാന്റെ ഗോളുള്‍ നേടിയത്. ലാലിയന്‍സ്വാല ചാങ്‌തെയുടെ വകയായിരുന്നു മുംബൈയുടെ ഏക ഗോള്‍. ആദ്യ പകുതിയില്‍ ബഗാന്‍ ഒരു ഗോളിന് മുന്നിലായിരുന്നു.

മത്സരത്തില്‍ മുംബൈക്കായിരുന്നു മുന്‍തൂക്കം. ഷീല്‍ഡ് നേടാന്‍ മുംബൈക്ക് ഒരു സമനില മാത്രം മതിയായിരുന്നു. മത്സരത്തിന് മുമ്പ് മുംബൈ 47 പോയിന്റുമായി ഒന്നാമതായിരുന്നു. ബഗാന്‍ 45 പോയിന്റോടെ മൂന്നാം സ്ഥാനത്തും. ജയിച്ചാല്‍ മാത്രമായിരുന്നു ബഗാന് ഷീല്‍ഡ് നേടാന്‍ സാധിക്കുക. അവസാന മത്സരത്തില്‍ കൊല്‍ക്കത്തന്‍ ടീം കിരീടമുയര്‍ത്തുകയും ചെയ്തു. 

28-ാം മിനിറ്റില്‍ ദിമിത്രി പെട്രാടോസിന്റെ അസിസ്റ്റില്‍ കൊളാക്കോ ബഗാനെ മുന്നിലെത്തിച്ചു. ആദ്യ പകുതി ഈ നിലയില്‍ തന്നെ അവസാനിച്ചു. രണ്ടാം പാതിയില്‍ മുംബൈ തിരിച്ചടിക്കാനുള്ള ശ്രമം നടത്തികൊണ്ടിരുന്നു. എന്നാല്‍ പ്രതിരോധത്തില്‍ വിള്ളല് വീഴ്ത്താന്‍ മുംബൈക്കായില്ല. ഇതിനിട 80ാം മിനിറ്റില്‍ രണ്ടാം ഗോള്‍. ഇത്തവണയും ദിമിത്രി തന്നെയാണ് ഗോൡന് വഴിയൊരുക്കിയത്. കമ്മിംഗ്‌സ് ഗോള്‍വര കടത്തുകയും ചെയ്തു.

89-ാം മിനിറ്റില്‍ ചാംങ്‌തെയിലൂടെ മുംബൈ ഒരു ഗോള്‍ തിരിച്ചടിച്ച് തിരിച്ചുവരവി ശ്രമിച്ചു. തൊട്ടുപിന്നാലെ ബഗാന്റെ ബ്രന്‍ഡന്‍ ഹാമില്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായെങ്കിലും മുതലാക്കാന്‍ മുംബൈക്ക് സാധിച്ചില്ല. ബഗാന്‍ ഷീല്‍ഡുയര്‍ത്തി. ബഗാന്റെ ആദ്യ ഐഎസ്എല്‍ ഷീല്‍ഡാണിത്. മുംബൈ രണ്ട് തവണ ഷീല്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. 

വിജയത്തോടെ 48 പോയിന്റുമായി ബഗാന്‍ ഒന്നാമതെ്ത്തി. മുംബൈ രണ്ടാം സ്ഥാനത്ത്. എഫ്‌സി ഗോവ, ഒഡീഷ എഫ്‌സി, കേരളാ ബ്ലാസ്റ്റേഴ്‌സ്, ചെന്നൈയില്‍ എഫ്‌സി എന്നിവര്‍ യഥാക്രമം മൂന്ന് മുതല്‍ ആറ് വരെയുള്ള സ്ഥാനങ്ങളില്‍. ആ ആറ് ടീമുകള്‍ ഇനി പ്ലേ ഓഫ് കളിക്കും.