കോട്ടയം: വിജയപുരം രൂപത സഹായ മെത്രാനായി ഡോ. ജസ്റ്റിന്‍ മഠത്തിപറമ്പിനെ ഫ്രാന്‍സീസ് മാര്‍പാപ്പ നിയമിച്ചു. നിയമനം സംബന്ധിച്ച ഉത്തരവ് വത്തിക്കാനിലും വിമലഗിരി കത്തിഡ്രലിലും ഒരേസമയം വായിച്ചു. വിജയപുരം രൂപതയുടെ സഹായമെത്രാനായും ലൈസിനിയയുടെ സ്ഥാനിക മെത്രാനുമായാണ് അദ്ദേഹത്തിന്റെ നിയമനം. വിജയപുരം രൂപതാ വികാരി ജനറാളായി സേവനമനുഷ്ടിക്കുകയായിരുന്നു അദ്ദേഹം.

വിമലഗിരി കത്തീഡ്രലില്‍ ഇന്ന് വൈകുന്നേരം നാലിനു നടന്ന പ്രഖ്യാപന ചടങ്ങില്‍ ബിഷപ് ഡോ. സെബാസ്റ്റിയന്‍ തെക്കെത്തേച്ചേരില്‍ നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു.

ഇടുക്കി ജില്ലയിലെ പാമ്പനാറില്‍ 1972 ഏപ്രില്‍ 6 നാണ് ജനനം. 1996 ഡിസംബര്‍ 27 ന് വൈദികനായി. സൈദ്ധാന്തിക ദൈവശാസ്ത്രത്തില്‍ റോമിലെ പൊന്തിഫിക്കല്‍ അര്‍ബേനിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റും പൊന്തിഫിക്കന്‍ സെന്റ് ആന്‍സലം അത്തേനിയത്തില്‍നിന്ന് ആരാധനക്രമത്തില്‍ ലൈസന്‍ഷ്യേറ്റും നേടിയിട്ടുണ്ട്.