ശ്രീഹരിക്കോട്ട: ഗ​ഗൻയാൻ ദൗത്യങ്ങളിലേക്ക് കടക്കും മുമ്പുള്ള നി‌‌ർണായക പരീക്ഷണം നടത്താൻ തയ്യാറായിരിക്കുകയാണ് ഐഎസ്ആ‌‌ർഒ. ഭാവി ബഹിരാകാശ യാത്രികരുടെ രക്ഷാ സംവിധാനത്തിന്റെ പരീക്ഷണം ഇന്ന് രാവിലെ നടക്കും. ആദ്യ യാത്രികരുമായി ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിൾ കുതിക്കും മുൻപ് ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്.  അതിലൊന്നാണ് ക്രൂ എസ്കേപ് സിസ്റ്റം പരീക്ഷണം. ബഹിരാകാശ യാത്ര വലിയ റിസ്കുള്ള പരിപാടിയാണ്. റോക്കറ്റിന്റെ മുകളിലാണ് യാത്ര. അതിവേ​ഗമാണ് സഞ്ചാരം. കുതിച്ചുയർന്ന ശേഷം റോക്കറ്റിന് വല്ലതും സംഭവിച്ചാൽ യാത്രക്കാർ എന്ത് ചെയ്യും? ആ ചോദ്യത്തിനുള്ള ഉത്തരമാണ് ക്രൂ എസ്കേപ്പ് സിസ്റ്റം.

വിക്ഷേപണത്തറയിൽ വച്ചോ പറന്നുയർന്ന് ബഹിരാകാശത്തേക്ക് എത്തുന്നതിന് മുമ്പോ എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ‌ യാത്രക്കാരെയും യാത്രാ പേടകത്തെയും റോക്കറ്റിൽ നിന്ന് വേർപ്പെടുത്തി സുരക്ഷിതമായ അകലത്തേക്ക് മാറ്റുന്ന സംവിധാനമാണിത്. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനായി തയ്യാറാക്കുന്ന ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിൾ അല്ല ഈ പരീക്ഷണത്തിനായി ഉപയോ​ഗിക്കുന്നത്, മറ്റൊരു പരീക്ഷണ വാഹനമാണ്.  അതാണ് ടെസ്റ്റ് വെഹിക്കിൾ.

 ജിഎസ്എൽവി റോക്കറ്റിന്റെ എൽ 40 ബൂസ്റ്ററിനെ അടിസ്ഥാനമാക്കി നിർമ്മിച്ച ഒരു കുഞ്ഞൻ റോക്കറ്റ്, വികാസ് എഞ്ചിന്റെ കരുത്തിൽ കുതിക്കുന്ന ഈ റോക്കറ്റിന് മുകളിലാണ് ഗഗൻയാൻ യാത്രാ പേടകവും അതിന്റെ രക്ഷാസംവിധാനവും സ്ഥാപിച്ചിട്ടുള്ളത്. യഥാ‌ർത്ഥ വിക്ഷേപണ വാഹനമുപയോ​ഗിക്കുന്നതിന്റെ ഭീമമായ ചിലവ് കുറയ്ക്കാനാണ് ഈ സൂത്രപ്പണി.