ഷാര്‍ജ: പാക്കിസ്താനെതിരായ ആദ്യ ടി20യില്‍ അഫ്ഗാനിസ്ഥാന് ആറ് വിക്കറ്റ് ജയം. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ പാക്കിസ്താന് 9 വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെടുക്കാനാണ് സാധിച്ചത്. രണ്ട് വിക്കറ്റ് വീതം നേടിയ മുജീബ് ഉര്‍ റഹ്‌മാന്‍, മുഹമ്മദ് നബി, ഫസല്‍ഹഖ് ഫാറൂഖി എന്നിവരാണ് പാക്കിസ്താനെ തകര്‍ത്തത്. 18 റണ്‍സ് നേടിയ ഇമാദ് വസീമാണ് പാക്കിസ്താന്റെ ടോപ് സ്‌കോറര്‍. ഷദാബ് ഖാന്‍ (12), സയിം അയൂബ് (17), തയ്യബ് താഹിര്‍ (16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ 17.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 38 പന്തില്‍ 38 റണ്‍സുമായി പുറത്താവാതെ നിന്ന മുഹമ്മദ് നബിയാണ് ടോപ് സ്‌കോറര്‍. ടി20 ചരിത്രത്തില്‍ പാകിസ്ഥാനെതിരെ അഫ്ഗാന്‍ നേടുന്ന ആദ്യ വിജയമാണിത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ അഫ്ഗാനിസ്ഥാന്‍ മുന്നിലെത്തി.

അഫ്ഗാനും മോശം തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേ അവസാനിക്കുമ്പ് അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഇബ്രാഹി സദ്രാന്‍ (9), ഗുല്‍ബാദിന്‍ നെയ്ബ് (0), റഹ്‌മാനുള്ള ഗുര്‍ബാസ് (16) എന്നിവരാണ് മടങ്ങിയത്. ഇതോടെ 5.3 ഓവറില്‍ മൂന്നിന് 27 എന്ന നിലയിലായി അഫ്ഗാന്‍. എന്നാല്‍ ഒരറ്റത്ത് നബി പിടിച്ചുനിന്നു. ഇതിനിടെ കരിം ജനാത് (7) മടങ്ങി. എന്നാല്‍ നജീബുള്ള സദ്രാനെ (23 പന്തില്‍ പുറത്താവാതെ 17) കൂട്ടുപിടിച്ച് അഫ്ഗാന്‍ വിജയം പൂര്‍ത്തിയാക്കി. ഇഹ്‌സാനുള്ള പാക്കിസ്താനായി രണ്ട് വിക്കറ്റ് വീഴ്ത്തി.