കോഴിക്കോട്കോവൂർ നെയ്ത്തുകുളങ്ങര റോഡിലെ ഫ്ലാറ്റിൽ പെൺവാണിഭ കേന്ദ്രം നടത്തുന്ന 2 പേർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. ഇരകളായ നേപ്പാൾ, തമിഴ്നാട് സ്വദേശിനികളെ പൊലീസ് രക്ഷപ്പെടുത്തി. പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരായ കൊടുവള്ളി വാവാട് കപ്പലാംകുഴിയിൽ ടി.പി.ഷമീർ (29), കുടക് സ്വദേശിനി എച്ച്.പി.ബിനു (ആയിഷ – 32), തമിഴ്നാട് കരൂർ സ്വദേശി വെട്രിമാരൻ (28) എന്നിവരെയാണ് മെഡിക്കൽ കോളജ് അസി. കമ്മിഷണർ കെ. സുദർശന്റെ നേതൃത്വത്തിൽ പിടികൂടിയത് 

ടൗൺ പൊലീസ് പരിധിയിലെ മസാജ് പാർലറിൽ കഴിഞ്ഞ ദിവസം നടന്ന അടിപിടിയുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിനിടെയാണു പെൺവാണിഭ കേന്ദ്രത്തെ കുറിച്ചു പൊലീസിന് വിവരം ലഭിച്ചത്. ഫ്ലാറ്റിൽ തിരച്ചിൽ നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മെഡിക്കൽ കോളജ് ഇൻസ്പെക്ടർ എം.എൽ.ബെന്നി ലാലു, എസ്ഐ സദാനന്ദൻ, സീനിയർ സിപിഒ ബിന്ദു, സിപിഒമാരായ വിനോദ് കുമാർ, പ്രജീഷ്, ശ്രീലേഷ് തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.