കോതമംഗലം: കളഞ്ഞുകിട്ടിയ മാല മുക്കുപണ്ടമെന്നു കരുതി മാലിന്യക്കൂമ്പാരത്തിൽ തള്ളി. ഉടമസ്ഥൻ അന്വേഷിച്ചെത്തിയതോടെ സ്വർണമെന്നു മനസ്സിലായി ശുചീകരണത്തൊഴിലാളികൾ വീണ്ടെടുത്തു. ശുചീകരണത്തൊഴിലാളി പി.ആർ.സുജയ്ക്കാണു  ചെറിയപള്ളിത്താഴത്തിനു സമീപത്തുനിന്നു 2 പവൻ മാല കിട്ടിയത്. കടയിൽ കാണിച്ചപ്പോൾ സ്വർണം അല്ലെന്നു പറഞ്ഞതിനാൽ മാലിന്യത്തിനൊപ്പം ഉപേക്ഷിച്ചു.

മാല നഷ്ടപ്പെട്ട തട്ടേക്കാട് പഴുത്താനിൽ ആൽബിൻ ബെന്നി അന്വേഷിച്ചെത്തിയപ്പോഴേക്കും മാലിന്യം വാഹനത്തിൽ കയറ്റി മലയിൻകീഴിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ തള്ളിയിരുന്നു. തൊഴിലാളികളായ കെ.എ.ബിജു, വി.എം.ബിനോയ്, വി.എം.നവാസ് എന്നിവരുടെ നേതൃത്വത്തിൽ മാലിന്യത്തിൽ തിരഞ്ഞു മാല കണ്ടെത്തി ഉടമസ്ഥനു കൈമാറി.