ദോഹ: 2010ലെ ഹാൻഡ്ബാളിൽ മാപ്പപേക്ഷയുടെ ആവശ്യമൊന്നുമില്ലെന്ന് ഉറുഗ്വായ് സ്ട്രൈക്കർ ലൂയി സുവാരസ്. ‘അത് എൻെറ പിഴവല്ല. ഘാന താരം പെനാൽറ്റി പാഴാക്കിയതാണ് മത്സരത്തിൽ വിധി നിർണയിച്ചത്. അതിന് ഞാൻ മാപ്പപേക്ഷിക്കേണ്ടതില്ല.
ഒരു കളിക്കാരനെ മുറിവേൽപിച്ചിരുന്നെങ്കിൽ ഞാൻ മാപ്പ് ചോദിക്കുമായിരുന്നു. ഹാൻഡ് ബാളിന് എനിക്ക് മത്സരത്തിൽ ചുവപ്പുകാർഡും ലഭിച്ചു. പെനാൽറ്റി പാഴാക്കിയത് എൻെറ പിഴയല്ല’ -വെള്ളിയാഴ്ചത്തെ മത്സരത്തിന് മുന്നോറിയായ നടന്ന വാർത്താ സമ്മേളനത്തിൽ സുവാരസ് പറഞ്ഞത് ഇങ്ങനെ.
‘എല്ലാവരും 2010ലേതിനെ കുറിച്ച് മോശം പറയുന്നു. എന്നെ സംബന്ധിച്ച് അടുത്ത ഘട്ടത്തിലേക്കാണ് ലക്ഷ്യം. കളത്തിൽ ആര് പ്രതികാരം ചെയ്താലും ഇല്ലെങ്കിലും, ഞങ്ങൾ നിശ്ചയദാർഢ്യത്തോടെ വിജയിക്കാൻ വേണ്ടി കളത്തിലിറങ്ങുന്നു. പഴയ കാര്യങ്ങളിലേക്ക് ഞാൻ ശ്രദ്ധ നൽകാറില്ല’ -സുവാരസ് പറഞ്ഞു.