ന്യൂഡൽഹി: കേന്ദ്ര സർക്കാർ നോട്ടു നിരോധനം നടപ്പാക്കിയത് നിയമവിരുദ്ധമായാണെന്ന് മുൻ ധനമന്ത്രി പി. ചിദംബരം സുപ്രീം കോടതിയിൽ. നിയമപ്രകാരം റിസർവ് ബാങ്കാണ് നോട്ടു നിരോധനത്തിന് ആദ്യം ശിപാർശ നൽകേണ്ടതെന്നും സർക്കാറല്ലെന്നും അദ്ദേഹം പറഞ്ഞു..

റിസർവ് ബാങ്ക് ചട്ടത്തിലെ എസ് 26 പ്രകാരം നിശ്ചിത സീരീസിലുള്ള നോട്ടുകൾ നിരോധിക്കാനേ കേന്ദ്രസർക്കാറിന് അധികാരമുള്ളൂ. എല്ലാ സീരീസിലുമുള്ള 500, 1000 നോട്ടുകൾ നിരോധിക്കാൻ വേറെ നിയമം കൊണ്ടുവരണമായിരുന്നു. കേന്ദ്രസർക്കാറിന്റെ 2016ലെ തീരുമാനത്തെ എതിർക്കുന്ന ഹരജിക്കാരിൽ ഒരാൾക്ക് വേണ്ടി ഹാജരായ ചിദംബരം, നോട്ട് വിതരണം നിയന്ത്രിക്കാനുള്ള അവകാശം പൂർണമായും റിസർവ് ബാങ്കിനാണെന്നും ജസ്റ്റിസ് എസ്. അബ്ദുൽ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ വാദിച്ചു.

നവംബർ എട്ടിന് റിസർവ് ബാങ്ക് സെൻട്രൽ ബോർഡിന്റെ നിർണായക യോഗത്തിൽ ആരാണ് പങ്കെടുത്തതെന്ന് കേന്ദ്രം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നോട്ട് അസാധുവാക്കൽ സമയത്ത് പ്രസ്തുത ബോർഡിന് ആർ.ബി.ഐ നിയമപ്രകാരം നിർദ്ദേശിച്ചിട്ടുള്ള മിനിമം ഡയറക്ടർമാർ പോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരിച്ചെത്തിയ 15.31 ലക്ഷം കോടി രൂപയിൽ 43 കോടി മാത്രമായിരുന്നു കള്ളനോട്ടുകളെന്ന് റിസർവ് ബാങ്കിന്‍റെ തന്നെ റിപ്പോർട്ടിലുണ്ടെന്നും അദ്ദേഹം വാദിച്ചു.