തൃശ്ശൂര്‍: തൃശ്ശൂര്‍ കേരള വര്‍മ കോളജില്‍  ഗസ്റ്റ് അധ്യാപകരെ നിയമിച്ചതില്‍ വിവാദം. മുന്‍ എസ്എഫ്‌ഐക്കാരനെ നിയമിക്കാന്‍ വകുപ്പ് മേധാവി ഇടപെട്ടെന്ന പരാതിയുമായി ഇതേ കോളജിലെ അധ്യാപികയും സബ്ജറ്റ് എക്‌സ്പര്‍ട്ടുമായ ഡോ. ജ്യുവല്‍ ജോണ്‍ ആലപ്പാട്ടാണ് രംഗത്തെത്തിയത്. പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പ് മേധാവിക്കെതിരെ നല്‍കിയ പരാതി കോടതിയുടെ പരിഗണനയിലാണ്.ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് പരാതിക്കടിസ്ഥാനമായ നിയമന നടപടികള്‍ നടന്നത്.

പ്രിന്‍സിപ്പല്‍, പൊളിറ്റിക്കല്‍ സയന്‍സിലെ ഹെഡ്ഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റ്, സബ്ജക്ട് അധ്യാപിക ജ്യുവല്‍ ജോണ്‍ ആലപ്പാട്ട്, മറ്റൊരു അധ്യാപകനുമായിരുന്നു ഇന്റര്‍വ്യൂ പാനലില്‍ ഉണ്ടായിരുന്നത്. ഇതില്‍ പാലക്കാട് സ്വദേശിയായ യുവതിയാണ് മികച്ച രീതിയില്‍ പെര്‍ഫോം ചെയ്തത്.എന്നാല്‍ ഒന്നാം റാങ്ക് നേടിയ ഈ യുവതിയെ കേരള വര്‍മയിലെ തന്നെ  അധ്യാപകര്‍ നിരന്തരം വിളിച്ച്, ജോയിന്‍ ചെയ്യുന്നില്ലെങ്കില്‍ വിസമ്മതക്കുറിപ്പ് നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയ മുന്‍ എസ്എഫ്‌ഐ നേതാവിനു നിയമനം നല്‍കാന്‍ വേണ്ടിയാണിങ്ങനെ ചെയ്തതെന്നും അരോപണമുണ്ട്.

റാങ്കുകാരിയായ അധ്യാപിക മറ്റൊരധ്യാപികയ്ക്കയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളും മറ്റും ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടിരുന്നു. നിരന്തരമായുളള ഭീഷണികള്‍ക്ക് പിന്നാലെ താന്‍ ജോലിക്കു ചേരുന്നില്ലെന്നും പിന്മാറുകയാണെന്നും ഒന്നാം റാങ്ക് കിട്ടിയ അധ്യാപിക സന്ദേശത്തില്‍ പറയുന്നുണ്ട്. പിന്നീട് യുവതി പാലക്കാട്ടെ മറ്റൊരു കോളജില്‍ ഗസ്റ്റ് അധ്യാപികയായി ജോലിക്ക് കയറി.

രണ്ടാം റാങ്കുകാരനായ മുന്‍ എസ്എഫ്‌ഐ നേതാവിനു ചട്ടവിരുദ്ധമായി നിയമനം നല്‍കാനുള്ള റപ്രസന്റേഷനില്‍ ഒപ്പു വയ്ക്കാന്‍ വിസമ്മതിച്ചതാണ് വകുപ്പു മേധാവിയെ പ്രകോപിപ്പിച്ചതെന്ന് സബ്ജക്ട് എക്‌സ്പര്‍ട്ട് പരാതിയില്‍ പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും അശ്ലീല ആംഗ്യം കാട്ടിയതിനും അധ്യാപികയുടെ പരാതിയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 23നു വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. ഈ കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്.