പാൽ വില കൂട്ടുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. എത്ര രൂപ കൂട്ടണമെന്ന് മിൽമയുമായി ചർച്ച ചെയ്ത് തീരുമാനിക്കും. വില കൂട്ടാതെ വഴിയില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം മില്‍മ പാൽ ലിറ്ററിന് 8.57 രൂപ കൂട്ടാൻ വില നിർണയ സമിതി ശിപാർശ ചെയ്തു. സമിതിയുടെ ശിപാർശ മിൽമ ചൊവ്വാഴ്ച സർക്കാരിന് സമർപ്പിക്കും. ഈ മാസം 21ന് മുൻപ് വില വർധനവ് പ്രാബല്യത്തിൽ വരുത്തണമെന്നും അല്ലെങ്കിൽ ഡിസംബർ മാസം തുടങ്ങുന്നതിന് മുൻപ് തന്നെ അന്തിമ തീരുമാനമെടുക്കണമെന്നും ശിപാർശയിലുണ്ട്.
ലിറ്ററിന് ഏഴു മുതല്‍ എട്ടു രൂപ വരെ വര്‍ധിപ്പിക്കണമെന്നാണ് ക്ഷീരകർഷകരുടെ നിലപാട്. ഇന്ന് പാലക്കാട്ട് ചേർന്ന മിൽമയുടെ യോഗം വില നിർണയ സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ചു. തൊഴിലാളി യൂണിയൻ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.