തിരുവനന്തപുരം: ഷാരോണിനെ അവസാന നിമിഷവും ഒഴിവാക്കാൻ ഗ്രീഷ്മ ശ്രമിച്ചു. ബന്ധം വിടാൻ ഷാരോൺ തയ്യാറാകില്ലെന്ന് ഉറപ്പിച്ചതോടെയാണ് കഷായത്തിൽ ചേർത്ത് വിഷം നൽകിയതെന്ന് ഗ്രീഷ്മയുടെ മൊഴി. തനിക്ക് ബന്ധം തുടരാൻ താത്പര്യമില്ലെന്ന് ഗ്രീഷ്മ സ്വന്തം വീട്ടിൽവെച്ച് വിഷം നൽകുന്നതിന് തൊട്ടുമുമ്പും തുറന്നുപറഞ്ഞിരുന്നു. അതോടെ ‘എനിക്ക് കിട്ടാത്തത് ഇനിയാർക്കും കിട്ടാൻ സമ്മതിക്കില്ലെ’ന്ന് ഷാരോൺ മറുപടി നൽകി.

തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഈ സമയം ഗ്രീഷ്മ തന്ത്രപൂർവം വീണ്ടും ജ്യൂസ് ചലഞ്ച് നടത്തിയാലോയെന്ന് ചോദിച്ച് ഷാരോണിനെ അനുനയിപ്പിച്ചു. പിന്നീടാണ് കഷായത്തിൽ വിഷം ചേർത്ത് നൽകിയത്. താൻ വയറുവേദനയ്ക്ക് കഴിക്കുന്ന കഷായമാണെന്നും ഭയങ്കര കയ്പാണെന്നും നേരത്തെ ഷാരോണിനോട് ഗ്രീഷ്മ പറഞ്ഞിരുന്നു. മുഴുവൻ കുടിക്കണമെന്ന് വാശി പിടിക്കുകയും ചെയ്തു. പിന്നാലെ അരുചി മാറ്റാനെന്ന പേരിൽ മാങ്ങാ ജ്യൂസും കൊടുത്തു.

ഫെബ്രുവരിയിൽ ഗ്രീഷ്മയ്ക്ക് കല്യാണാലോചന വന്നപ്പോൾ മുതലാണ് ഷാരോണുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴാൻ തുടങ്ങിയത്. നിശ്ചയച്ചടങ്ങിനു ശേഷം പലതവണ പല കാര്യങ്ങൾ പറഞ്ഞ് ഷാരോണിനെ അകറ്റാൻ ശ്രമിച്ചു. രണ്ട് സമുദായമാണെന്നും വീട്ടുകാർക്ക് താത്പര്യമില്ലെന്നുമാണ് എപ്പോഴും പറഞ്ഞിരുന്നത്.

എന്നാൽ ഷാരോൺ ബന്ധം അവസാനിപ്പിക്കാൻ തയ്യാറായിരുന്നില്ല. താലികെട്ടിയശേഷം ഭാര്യാ ഭർത്താക്കൻമാരെ പോലെ കഴിഞ്ഞ തങ്ങളുടെ സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഷാരോൺ ഭീഷണിപ്പെടുത്തിയതായി ഗ്രീഷ്മ മൊഴി നൽകിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പ്രതിശ്രുത വരന് നൽകുമോയെന്ന് ഗ്രീഷ്മ ഭയന്നിരുന്നു. ഇവ വേണമെന്ന് ഷാരോണിനോട് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഇവ നശിപ്പിക്കണമെന്ന ഗ്രീഷ്മയുടെ ആവശ്യവും ഷാരോൺ നിരാകരിച്ചു. ഇതോടെയാണ് വൈരാഗ്യമുണ്ടായതും വിഷം നൽകാൻ തീരുമാനിച്ചതും. ഇതിനായി വീണ്ടും ഷാരോണിനെ അനുനയിപ്പിച്ച് അടുത്തുകൂടുകയായിരുന്നു.

വീട്ടിൽ ഈ ബന്ധത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് ഗ്രീഷ്മ പോലീസിനോട് പറഞ്ഞത്. ഷാരോൺ ഇഷ്ടമാണെന്ന് അറിയിച്ചെന്ന് മാത്രമേ അമ്മയോട് പറഞ്ഞിട്ടുള്ളൂ. താലിയും സിന്ദൂരവും അണിഞ്ഞിരുന്നത് ആരും സംശയിക്കാതിരിക്കാനാണ്. ഭാര്യയും ഭർത്താവുമെന്ന മട്ടിൽ പലയിടത്തും ഇരുവരും പോയിരുന്നു.