മാസങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിന് ശേഷം ട്വീറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ പക്ഷിയെ സ്വതന്ത്രയാക്കിയെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. കൂടുതല്‍ ഉയരത്തിലേക്ക് അത് പറന്നുയരുമെന്നാണ് പ്രതീക്ഷ. വഴികാട്ടി വിമാനത്തിനൊപ്പം പുതിയ ഭ്രമണ പഥത്തിലേക്ക് അത് എത്തും. നിയന്ത്രണങ്ങളില്‍ വേദനിക്കുന്ന ഒന്നായിരിക്കില്ല അതെന്നുമാണ് ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം.

ട്വിറ്റര്‍ ഏറ്റെടുക്കലിന് പിന്നാലെ പരസ്യ ദാതാക്കളോടുള്ള ഇലോണ്‍ മസ്കിന്‍റെ കുറിപ്പിനാണ് ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം. സമൂഹമാധ്യമങ്ങളെ വെറുപ്പിന്‍റെ ഉപകരണങ്ങളാക്കാനുള്ള ശ്രമങ്ങളാണ് വ്യാപകമായി നടക്കുന്നതെന്നും ഇത്തരം ധ്രുവീകരണ ശ്രമങ്ങളെ ലാഭത്തിനായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നുമുണ്ട്. ട്വിറ്റര്‍ ഏറ്റെടുത്തിരിക്കുന്നത് പണമുണ്ടാക്കാനായല്ല. മറിച്ച് മനുഷ്യരാശിയെ സഹായിക്കാനാണ് ശ്രമമെന്നുമാണ് കുറിപ്പില്‍ മസ്ക് അവകാശപ്പെടുന്നത്. പ്രത്യാഘാതങ്ങളില്ലാതെ എന്തും വിളിച്ച് പറയാവുന്ന ഒരു ഫ്രീ സ്പേസ് ആകില്ലെന്ന ട്വിറ്ററെന്ന മുന്നറിയിപ്പും കുറിപ്പില്‍ മസ്ക് വിശദമാക്കുന്നുണ്ട്.

ഇലോണ്‍ മസ്ക്  ട്വിറ്ററിനെ സ്വന്തമാക്കിയതിന് പിന്നാലെ ജനറല്‍ മോട്ടോര്‍സ് ട്വിറ്ററിന് പരസ്യം നല്‍കുന്നതിന് താല്‍ക്കാലികമായി പിന്മാറിയിരുന്നു. ആറ് മാസത്തെ തർക്കങ്ങൾക്ക് ശേഷമാണു ലോകത്തിലെ അതി സമ്പന്നനായ ഇലോൺ മസ്‌ക്  44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്തത്.