ബ്രിട്ടിഷ് ആഭ്യന്തരമന്ത്രി, ഇന്ത്യൻ വംശജയായ സുവെല്ല ബ്രേവർമാൻ രാജിവച്ചു. ഔദ്യോഗിക രേഖ സ്വന്തം ഇമെയിലിൽനിന്ന് അയച്ചതിനെത്തുടർന്നാണ് രാജി. സർക്കാർ രേഖ ലഭിക്കാൻ യോഗ്യതയുള്ള ആൾക്കല്ല അയച്ചതെന്നും ബിബിസിയുടെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമല്ല ഈ രേഖയെങ്കിലും സർക്കാർ നയം ഉൾക്കൊള്ളുന്നതാണെന്നുമാണ് റിപ്പോർട്ട്.

തെറ്റുപറ്റിയതിനാൽ ഉത്തരവാദിത്തമേറ്റെടുത്ത് രാജിവയ്ക്കുകയാണെന്ന് പ്രധാനമന്ത്രി ലിസ് ട്രസ്സിന് അയച്ച കത്തിൽ ബ്രേവർമാൻ പറഞ്ഞു. അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനങ്ങളോടു നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ ഗുരുതരമായ ആശങ്കകളുണ്ടെന്നും ബ്രേവർമാൻ പറയുന്നു.

ബ്രേവർമാന്റെ പിതാവ് ഗോവ സ്വദേശിയാണ്. മാതാവ് തമിഴ് വംശജയും. ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റെടുത്തപ്പോഴാണ് 43 ദിവസങ്ങൾക്കു മുൻപ് സ്യുവെല്ല ബ്രേവർമാനെ ആഭ്യന്തരമന്ത്രിയായി നിയമിച്ചത്. നേരത്തെ, ഋഷി സുനകിനൊപ്പം പ്രധാനമന്ത്രി സ്ഥാനത്തേക്കു മത്സരിച്ചവരിൽ ബ്രേവർമാനും ഉണ്ടായിരുന്നു.

മുൻ ഗതാഗത മന്ത്രിയായിരുന്ന ഗ്രാൻഡ് ഷാപ്പ്സിനെ ആഭ്യന്തരമന്ത്രിയാക്കിയേക്കുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് സുനകിനെ പിന്തുണച്ചയാളാണ് ഷാപ്പ്സ്. ട്രസ് അധികാരമേറ്റെടുത്തപ്പോൾ ഇദ്ദേഹത്തെ ഗതാഗതമന്ത്രി സ്ഥാനത്തുനിന്നു നീക്കിയിരുന്നു. ട്രസ്സിന്റെ ധനകാര്യ നയങ്ങൾ പിൻവലിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടവരിൽ ഒരാളുമാണ് ഷാപ്പ്സ്.