സെക്കൻഡ് ഹാൻഡ് കാർ വിപണി കൂടുതല്‍ സുരക്ഷിതമാക്കാൻ ഗതാഗത മന്ത്രാലയത്തിന്റെ വലിയ നീക്കം.  ക്രമക്കേടുകൾ പരിശോധിക്കാൻ സെക്കൻഡ് ഹാൻഡ് വാഹന ഡീലര്‍മാര്‍ക്ക് അംഗീകാര സർട്ടിഫിക്കറ്റുകൾ നിർദ്ദേശിക്കുന്നതാണ് മന്ത്രാലയത്തിന്‍റെ പുതിയ നീക്കം. 

സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന ഏജൻസികളെ നിയന്ത്രിക്കാൻ മോട്ടർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തിയേക്കും. ഇതു സംബന്ധിച്ച കരട് നിർദേശം ഗതാഗത മന്ത്രാലയം തയാറാക്കിയതായി വിവരം. ഓണ്‍ലൈൻ അടക്കം രാജ്യത്തെ എല്ലാ സെക്കൻഡ് ഹാൻഡ് വാഹന വിൽപന ഏജൻസികളും അതതു സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പിൽ രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള നിബന്ധനകൾ ഏർപ്പെടുത്താനാണു നീക്കം. അതായത് വാഹനങ്ങളുടെ ഈ റീസെല്ലർമാർക്ക് സർക്കാർ ലൈസൻസ് നൽകും. ചട്ടങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ അത് റദ്ദാക്കും. ഇത് ഉപഭോക്താക്കളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. 

ഒരു വാഹനം വിൽക്കാനായി സെക്കൻഡ് ഹാൻഡ് വാഹന ഡീലറെ ഏൽപിച്ചുകഴിഞ്ഞാൽ പിന്നീട് അതു വിറ്റ്, പുതിയ ഉടമയുടെ പേരിലേക്കു രജിസ്റ്റർ ചെയ്തു കഴിയുന്നതുവരെ ഡീലറായിരിക്കും വാഹനത്തിന്റെ  ഉടമ  എന്നതാണ് കരട് ബില്ലിലെ പ്രധാന നിബന്ധന. ഈ കാലയളവിൽ വാഹനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന എല്ലാ പ്രശ്‍നങ്ങൾക്കും ഡീലറായിരിക്കും ഉത്തരവാദി. വാഹനം യൂസ്‍ഡ് കാര്‍ ഏജൻസിയെ ഏൽപിച്ചാല്‍ ഉടൻ ഉടമ, ഡീലർമാരുടെ സമ്മതപത്രം ഉൾപ്പെടെ ഓൺലൈൻ വഴി ബന്ധപ്പെട്ട ആർടിഒയെ അറിയിക്കണം. ഡീലർമാരും ആർടിഒയിൽ രജിസ്റ്റർ ചെയ്യണം.

ഡീലർമാർക്ക് വാഹനം ഏൽപിച്ചു കഴിഞ്ഞാൽ ഡ്യൂപ്ലിക്കറ്റ് ആർസി, എൻഒസി, ഉടമാവകാശം മാറ്റാനുള്ള അപേക്ഷ നൽകൽ തുടങ്ങിയവയ്ക്ക് അധികാരമുണ്ടായിരിക്കും. വിൽക്കാൻ ഏൽപിച്ച വാഹനം ടെസ്റ്റ് ഡ്രൈവിനോ അറ്റകുറ്റപ്പണികൾക്കോ മാത്രമേ റോഡില്‍ ഇറക്കാവൂ. വിൽക്കുന്നതു വരെ ഓരോ വാഹനത്തിനും ട്രിപ്പ് രജിസ്റ്റർ വച്ച് യാത്രകൾ എഴുതിവയ്ക്കണം. വിൽപനയ്ക്കു ശേഷം പുതിയ ഉടമയുടെ പേരിലേക്കു വണ്ടി മാറ്റുകയും വേണം. നിബന്ധനകളിൽ പാളിച്ചകളുണ്ടായാൽ പിഴയും അംഗീകാരം പിൻവലിക്കലുമടക്കമുള്ള ശിക്ഷാ നടപടികളും നിർദേശിക്കുന്നുണ്ട്.

അതേസമയം ഇന്ത്യയിലെ പ്രീ-ഓൺഡ് കാർ വിപണി മികച്ച വളര്‍ച്ചയില്‍ മുന്നേറുകയാണ്. സമീപ വർഷങ്ങളിൽ, മുൻകൂർ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ വാങ്ങുന്നതിലും വിൽക്കുന്നതിലും ഏർപ്പെട്ടിരിക്കുന്ന ഓൺലൈൻ വിപണികളുടെ വരവ് ഈ വിപണിക്ക് കൂടുതൽ ഉത്തേജനം നൽകി. 2021 സാമ്പത്തിക വർഷത്തിൽ ഏകദേശം 3.5 മില്യൺ യൂസ്ഡ് കാറുകൾ ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ടതായി റിപ്പോർട്ടുകള്‍ ഉണ്ട്. 2026 ഓടെ യൂസ്‍ഡ് കാർ വിപണി ഏഴ് ദശലക്ഷത്തില്‍ എത്തുമെന്ന് നിരവധി പഠനങ്ങൾ പറയുന്നു. 

ഈ സാഹചര്യത്തില്‍ വാഹനം വിറ്റുകഴിഞ്ഞാലും അതിന്റെ രേഖകൾ പഴയ ഉടമയുടെ പേരിൽ നിന്നു മാറ്റാതെ ഉടമകൾ കുരുക്കിലാവുന്ന സംഭവങ്ങൾ കൂടി വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ പുതിയ നീക്കം.  പുതിയ നിയത്തോടെ, വാഹനത്തിന്റെ വിൽപ്പന ഡീലർ മുഖേന നടക്കും. പഴയ ഉടമകളും പുതിയ വാങ്ങുന്നവരും തമ്മിൽ യാതൊരുവിധ ബന്ധവും ഉണ്ടാകില്ല. ട്രാൻസ്‌പോർട്ട് ഓഫീസിൽ പുതിയ ഉടമയുടെ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഡീലർക്കാണ്. മോഷണവും മറ്റ് കുറ്റകൃത്യങ്ങളും ഉൾപ്പെടെയുള്ള ഏതെങ്കിലും അനിഷ്‍ട സംഭവങ്ങൾക്ക് ഡീലർ മാത്രമാകും ഉത്തരവാദി. നിലവിൽ, ഇത്തരം വാഹനങ്ങൾ ലിസ്റ്റ് ചെയ്യാൻ നിയമങ്ങളൊന്നും നിലവിലില്ല.