കോട്ടയം പ്രിൻസിപ്പൽ സബ് കോടതി വിധിയുടെ അടിസ്ഥാനത്തിൽ കല്ലുങ്കത്ര സെന്റ് ജോർജ് പള്ളിയിൽ പ്രവേശിക്കുവാനെത്തിയ ഓർത്തഡോക്സ് വിഭാഗത്തിന് മറുവിഭാഗത്തിൻ്റെ എതിർപ്പ് മൂലം കഴിയാനാവാതെ മടങ്ങി.

കല്ലുങ്കത്ര പള്ളിയിൽ പ്രവേശനത്തിന് ഓർത്തഡോക്സ് വിഭാഗം എത്തുന്നു എന്നറിഞ്ഞതിനെ തുടർന്ന് യാക്കോബായ വിഭാഗം വിശ്വാസികൾ രാവിലെ തന്നെ പള്ളിയിൽ എത്തി ഉപരോധം തീർത്തിരുന്നു. രാവിലെ മുതൽ വിശ്വാസികൾ ഫാ.തോമസ് കണ്ടാന്തറ , ഫാ.തോമസ് വേങ്കടത്ത് , ഫാ.കുര്യാക്കോസ് കുറിച്ചിമല എന്നീ വൈദീകരുടെ നേതൃത്വത്തിൽ പ്രാർത്ഥനയജ്ഞം നടത്തി.

സർക്കാർ പ്രതിനിധികൾക്ക് പുറമേ സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പോലിസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. 10.30 മണിയോടെ ഓർത്തഡോക്സ് സഭാ വിശ്വാസികൾ കല്ലുങ്കത്ര പള്ളി വികാരിയായി ഓർത്തഡോക്സ് വിഭാഗം നിയമിച്ചട്ടുള്ള ഭദ്രാസന സെക്രട്ടറി ഫാ. കെ എം സഖറിയായുടെ നേതൃത്വത്തിൽ പള്ളിയിൽ പ്രവേശിക്കുവാനായി എത്തിയെങ്കിലും മറു വിഭാഗത്തിൻ്റെ എതിർപ്പ് മൂലം ഗെയിറ്റിന് ഉള്ളിൽ കടക്കാൻ കഴിഞ്ഞില്ല. പോലീസ് അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് ഇവർ ഗേറ്റിന് പുറത്ത് പ്രാർത്ഥന നടത്തി മടങ്ങിപ്പോയി.

200 വർഷത്തിലേറെ പഴക്കമുള്ള കല്ലുങ്കത്ര സെൻ്റ്.ജോർജ് പള്ളിയുടെ കൈവശാവകാശം ഈയ്യിടെ കോട്ടയം പ്രിൻസിപ്പൽ സബ് കോടതി ഓർത്തഡോക്സ് വിഭാഗത്തിന് നൽകിയിരുന്നു. നിയമം നടപ്പിലാക്കാൻ പോലിസ് ഇടപെടൽ കാര്യക്ഷമമല്ലെന്ന് ഓർത്തഡോക്സ് സഭാ നേതൃത്യം ആരോപിച്ചു. എന്നാൽ പള്ളി വിട്ടു നൽകില്ലെന്ന നിലപാടാണ് യാക്കോബായ നേതൃത്വത്തിൻ്റേത്.