പാലക്കാട്: ജവഹര്‍ലാല്‍ നെഹ്റുവിനെയും ടിപ്പു സുല്‍ത്താനെയും സ്വതന്ത്ര്യദിന പരസ്യത്തില്‍ നിന്ന് ഒഴിവാക്കിയ കര്‍ണാടക സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പില്‍. നെഹ്റു മരിച്ചിട്ട് 58 വര്‍ഷമായിട്ടും ബിജെപിക്ക് ആ ഭയം മാറിയിട്ടില്ലെന്ന് ഷാഫി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ്
1921 നും 1945നും ഇടക്ക് 9 തവണയായി 3259 ദിവസം ബ്രിട്ടീഷ്കാർ ജയിലിൽ അടച്ചിട്ടും ഒരിക്കൽ പോലും അവർക്ക് മാപ്പെഴുതി കൊടുക്കുവാൻ തയ്യാറാകാതിരുന്ന നെഹ്റുവിനെ സ്വാതന്ത്ര്യ സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും “ബ്രിട്ടീഷ് ഗവണ്‍മെന്റിനെ അവര്‍ ആവശ്യപ്പെടുന്ന ഏത് നിലയ്ക്കും സേവിക്കാന്‍ ഞാന്‍ തയ്യാറാണ്.
കാരണം എന്റെ മാറ്റം അത്രമാത്രം പരിപൂര്‍ണമാണ്. എന്റെ ഭാവിയിലെ പെരുമാറ്റവും അമ്മട്ടിലായിരിക്കും… ധീരര്‍ക്ക് മാത്രമേ ദയാലുക്കളാകാന്‍ കഴിയൂ. അതിനാല്‍ ഭരണകൂടത്തിന്‍റെ രക്ഷാകര്‍തൃകവാടങ്ങളിലേയ്ക്കല്ലാതെ ധൂര്‍ത്തപുത്രന്‍ എങ്ങോട്ടാണ് പോകുക.’’ എന്നുൾപ്പടെ 8 തവണ വെള്ളക്കാർക്ക് മാപ്പ് എഴുതി കൊടുത്ത സവർക്കറെ ഉൾപ്പെടുത്തിയ ബിജെപിക്ക് നെഹ്റു മരിച്ചിട്ട് 58 വർഷമായിട്ടും ‘അന്ത ഭയം മാറീട്ടില്ല’.