തിരുവനന്തപുരം: എറണാകുളത്ത് ദേശീയപാതയിലെ കുഴിയിൽ വീണ് ഹോട്ടൽ തൊഴിലാളി മരിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവിനെതിരെ മന്ത്രി പിഎ മുഹമ്മദ് റിയാസ്. പി ഡബ്ല്യു ഡി ഉദ്യോഗസ്ഥരാണ് പ്രവർത്തനം നടത്തേണ്ടതെന്ന് വിചിത്ര വാദമാണെന്ന് റിയാസ് പറഞ്ഞു. പ്രതിപക്ഷ നേതാവ് അറിയാതെ പറഞ്ഞതാണെങ്കിൽ തിരുത്തണം. എന്തിനാണ് അദ്ദേഹം ദേശീയപാത അതോറിറ്റിയെ സംരക്ഷിക്കുന്നതെന്നും റിയാസ് ചോദിച്ചു.

പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ബോധപൂർവം നടത്തിയതാണെങ്കിൽ ഒരു മരണത്തെ പോലും സർക്കാരിന് എതിരെ തിരിക്കാനുള നീച ശ്രമമായി മാത്രമേ അതിനെ കാണാനാകൂ. ആലപ്പുഴയിലെ ദേശീയപാതയിൽ ഉണ്ടായ മരണത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിച്ച നിലപാട് ഇങ്ങനെ ആയിരുന്നില്ല. അന്ന് പ്രതിപക്ഷവും സർക്കാരും ഒന്നിച്ചു നിന്നു. ഇപ്പോഴത്തെ സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നടത്തിയ പ്രസ്താവന പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.20 നാണ് അപകടം ഉണ്ടായത്. ഹോട്ടൽ ജീവനക്കാരനായ ഹാഷിമിന്റെ സ്കൂട്ടർ നെടുമ്പാശേരിക്ക് സമീപം ദേശീയപാതയിലെ വളവിനോട് ചേർന്നുണ്ടായിരുന്ന ഭീമൻ കുഴിയിൽ വീഴുകയായിരുന്നു. വാഹനത്തിൽ നിന്ന് തെറിച്ചുവീണ ഇദ്ദേഹം പിന്നാലെ വന്ന മറ്റൊരു വാഹനം ദേഹത്ത് കയറിയിറങ്ങിയതോടെ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഹാഷിമിനെ ഇടിച്ച വാഹനം നിർത്താതെ പോയി.

ദേശീയപാതയുടെ അറ്റകുറ്റപണികൾ കൃത്യമായി നടത്തിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന അപകട മരണമാണ് ഹാഷിമിന്റേത്.  മഴക്കാലം കഴിയുന്നത് വരെ കുഴിയടക്കാൻ കരാറുകാർ കാത്ത് നിൽക്കുന്നതാണ് പ്രശ്നം. ഹൈക്കോടതി വിമർശനം വന്നപ്പോൾ ചിലയിടങ്ങളിൽ കുഴിയടച്ചെങ്കിലും ഇത് ഇനിയും പൂർത്തിയാക്കിയില്ല. ദേശീയ പാതകളിലെ സ്ഥിതിയിൽ കേന്ദ്രസർക്കാരിനെ പ്രതിഷേധമറിയിക്കുകയാണ് സംസ്ഥാന സർക്കാരിന് മുന്നിൽ ഇനിയുള്ള വഴി. 

ദേശീയ പാതകളിൽ പോയി സംസ്ഥാന സർക്കാരിന് കുഴിയടക്കാനാകില്ലെന്നും ഹാഷിമിന്റെ മരണത്തിന് ഇടയായ അപകടത്തിന് കാരണക്കാരായ കരാറുകാർക്ക് എതിരെ കേസെടുക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ദേശീയപാത അതോറിറ്റിയെയും സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെയും കുറ്റപ്പെടുത്തിയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയത്. റോഡ് നന്നാക്കാതെ ടോൾ പിരിക്കാൻ അനുവദിക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.