കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കോ മകൾക്കോ ഗോവയിൽ റസ്‌റ്റോറന്റോ ബാറോ ഇല്ലെന്ന് ദില്ലി ഹൈക്കോടതി. കോൺഗ്രസ് ആരോപണങ്ങളെ തള്ളിയാണ് ഇരുവരുടെയും ഉടമസ്ഥതയിൽ ബാറോ റസ്റ്റോറന്റോ ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. കോൺഗ്രസ് നേതാക്കളായ ജയറാം രമേഷ്, പവൻ ഖേര, നെറ്റ ഡിസൂസ എന്നിവർ ബിജെപി നേതാവ് സ്മൃതി ഇറാനിക്കും മകൾക്കുമെതിരെ ​ഗോവയിൽ ബാറുണ്ടെന്ന് ആരോപണമുന്നയിച്ചിരുന്നു. കോൺ​ഗ്രസ് നേതാക്കൾ വ്യാജമായ ആരോപണം ഉന്നയിച്ച്  വ്യക്തിപരമായ ആക്രമണം അഴിച്ചുവിടാൻ ഗൂഢാലോചന നടത്തിയെന്നും കോടതി പറഞ്ഞു.

രേഖകൾ കണക്കിലെടുക്കുമ്പോൾ, പരാതിക്കാരിക്കോ മകൾക്കോ ​​അനുകൂലമായി ഒരു ലൈസൻസും നൽകിയിട്ടില്ലെന്നത് വ്യക്തമാണ്. പരാതിക്കാരനോ അവരുടെ മകളോ റസ്റ്റോറന്റിന്റെ ഉടമകളല്ല. പരാതിക്കാരിയോ മകളോ ഒരിക്കലും ലൈസൻസിന് അപേക്ഷിച്ചിട്ടില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. ആരോപണമുന്നയിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി നൽകിയ രണ്ട് കോടി രൂപയുടെ മാനനഷ്ടക്കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

18 കാരിയായ മകൾ ഗോവയിൽ അനധികൃത ബാർ നടത്തുന്നുണ്ടെന്ന ആരോപണവുമായി സ്മൃതി ഇറാനിക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ അപകീർത്തിപ്പെടുത്തുന്നതാണെന്നു് മനപ്പൂർവം അവഹേളിക്കാനാണെന്നും ഹൈക്കോടതി പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ട്വീറ്റുകൾ നീക്കം ചെയ്തില്ലെങ്കിൽ ട്വിറ്റർ നീക്കം ചെയ്യണമെന്നും ഹൈക്കോടതി പറഞ്ഞു. 

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പതിനെട്ടുകാരിയായ മകള്‍ ഗോവയില്‍ അനധികൃത ബാര്‍ ഹോട്ടല്‍ നടത്തുകയാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി നേതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും  വാർത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പിന്നാലെ സ്മൃതി ഇറാനിയുടെ പഴയ ഇന്‍സ്റ്റഗ്രാം പോസ്റ്റും വീഡിയോയും കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു.