കോഴിക്കോട്: താമരശേരിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതില്‍ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. ചികില്‍സിച്ച ഡോക്ടറുടെ പിഴവുമൂലമാണ് യുവതി മരിച്ചതെന്നാണു ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഈ മാസം ഒന്നിനാണ് പുനൂര്‍ സ്വദേശിയായ ജഫ്ല (20) മരിച്ചത്. പ്രസവത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവമായിരുന്നു മരണകാരണം. എന്നാല്‍ ഡോക്ടറുടെ അനാസ്ഥ കൊണ്ടാണ് പെണ്‍കുട്ടി മരിച്ചതെന്നാണു ബന്ധുക്കളുടെ ആരോപണം.

പ്രസവത്തിനു ശേഷം അമിത രക്തസ്രാവം ഉളള വിവരം കൂട്ടിരിപ്പുകാരോടു പോലും പറഞ്ഞിരുന്നില്ലെന്നും നാലര മണിക്കൂറിന് ശേഷം കുടുംബം ആവശ്യപ്പെട്ട ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാതെ ഡോക്ടറുടെ ഇഷ്ടപ്രകാരം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

ബന്ധുക്കളുടെ ആക്ഷേപത്തില്‍ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ആരോപണ വിധേയയായ ഡോക്ടറെ പിരിച്ചുവിടാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചു. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ ബാലുശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.