ഭോപ്പാൽ: വേറെ വിവാഹം കഴിക്കുന്നതിനായി ഭാര്യയെ കൊലപ്പെടുത്താൻ 51കാരൻ ക്വട്ടേഷൻ നൽകിയത് മരുമകൾക്ക്. മധ്യപ്രദേശിലെ രേവാ ജില്ലയിലാണ് സംഭവം. ഭർതൃപിതാവിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത മരുമകൾ അമ്മായിയമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. വാൽമീകി കോൾ, മരുമകൾ കാഞ്ചൻ കോൾ (25) എന്നിവരാണ് അറസ്റ്റിലായത്. 

വാൽമീകി കോൾ വീണ്ടും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായും അതിനായി ഭാര്യ സരോജിനെ എങ്ങനെയെങ്കിലും ഒഴിവാക്കാനും തീരുമാനിച്ചു. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള പ്രശ്നങ്ങളെക്കുറിച്ച് ഇയാൾക്ക് അറിയാമായിരുന്നു. ഈ സാഹചര്യം മുതലെടുത്ത് ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ഇയാൾ മരുമകളോട് ആവശ്യപ്പെട്ടു. പ്രതിഫലമായി  4000 രൂപ നൽകി. എല്ലാ മാസവും ഒരു നിശ്ചിത തുക അവൾക്ക് നൽകുമെന്നായിരുന്നു കരാർ. 

ജൂലൈ 12നാണ് സരോജിനെ (50) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടന്ന ദിവസം വാൽമീകി സത്‌നയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നു. അദ്ദേഹത്തിന്റെ മകൻ മീററ്റിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജൂലൈ 12 ന്  മരുമകൾ ഇരുമ്പ് പാത്രം കൊണ്ട് അമ്മായിയമ്മയെ ആക്രമിക്കുകയും ബോധരഹിതയായി വീണപ്പോൾ, അമ്മായിയപ്പൻ നൽകിയ അരിവാളുകൊണ്ട് കഴുത്തറുക്കുകയും ചെയ്തെന്നും പൊലീസ് പറഞ്ഞു.