പാലക്കാട് : പാലക്കാട് പോക്സോ കേസിലെ(pocso case) അതിജീവിതയെ ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ(cwc) സംരക്ഷണയിൽ നിർത്തുന്നതാണ് ഉചിതമെന്ന് പെൺകുട്ടിയുടെ അമ്മയുടെ സഹോദരി. അതിജീവിതയെ തട്ടിക്കൊണ്ടുപോയ സംഭവം.നിയമ നടപടികൾ പൂർത്തിയാകും വരെ അത് തന്നെയാണ് നല്ലത് . അവിടെ കുട്ടി സംരക്ഷിത ആയിരിക്കും എന്നുറപ്പുണ്ട്. അതിജീവിതയ്ക്ക് നീതി കിട്ടിയേ മതിയാകൂ. അതിനായി എന്ത് പ്രയാസപ്പെട്ടും കേസുമായി മന്നോട്ട് പോകുമെന്നും അതിജീവിതയുടെ അമ്മയുടെ സഹോദരി പറഞ്ഞു.  മുത്തശ്ശിയും താനും മറ്റൊരു വിടെടുത്ത് മാറുകയാണെന്നും ഇവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

പോക്സോ കേസിൽ  വിചാരണ തുടങ്ങാനിരിക്കെ പ്രതികൾ  തട്ടിക്കൊണ്ടുപോയ അതീജിവിതയെ പൊലീസ് ഇന്നലെയാണ് കണ്ടെത്തിയത്. ഗുരുവായൂരിൽ നിന്ന് മാതാപിതാക്കൾക്കൊപ്പമാണ് കുട്ടിയെ കണ്ടെത്തിയത്. പ്രത്യേക അന്വേഷണ സംഘമാണ് കുട്ടിയെ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ടാണ് 11കാരിയായ പെൺകുട്ടിയെ പ്രതിയായ ചെറിയച്ഛനും സംഘവും തട്ടിക്കൊണ്ടു പോയത്.

ഈ മാസം 16ന് കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് അതീജിവിതയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് അമ്മയുടെ സാന്നിധ്യത്തിലാണെന്ന് മുത്തശ്ശി പറഞ്ഞിരുന്നു. അമ്മയേയും പ്രതിയേയും കണ്ടയുടനെ കുട്ടി ഓടി മുറിയിലൊളിച്ചിരുന്നു. അവരെ തടയാന്‍ശ്രമിച്ച തന്നെ കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നവരും  മർദ്ദിച്ചു. തന്‍റെ കൈക്ക് പരിക്കേറ്റു. വിചാരണക്ക് മുൻപ് മൊഴി മാറ്റിക്കാൻ നേരത്തേയും പല തവണ ശ്രമിച്ചു എന്നും മുത്തശ്ശി പറഞ്ഞിരുന്നു. 

പ്രതിക്ക് അനുകൂലമായി മൊഴിമാറ്റാനാണ് അതിജീവിതയെ തട്ടിക്കൊണ്ടുപോയത്  എന്നാണ് പൊലീസിന്റെ നിഗമനം. പെൺകുട്ടിയെ  തട്ടിക്കൊണ്ടുപോകാൻ എത്തിയ കാറിന്റെ നമ്പർ പ്ലേറ്റ് മറിച്ചിരുന്നു. പ്രതികളെ സഹായിക്കാൻ ബൈക്കിൽ എത്തിയവരെ  അന്വേഷിച്ചെങ്കിലും നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി. സംഭവങ്ങളുടെ സിസിടിവി പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

കേസിനെ തുടർന്ന് അച്ഛനും അമ്മയ്ക്കും ഒപ്പം താമസിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞതിനാൽ, പെൺകുട്ടിയുടെ സംരക്ഷണം മുത്തശ്ശിയെയയാണ്  കോടതി ഏൽപ്പിച്ചിരുന്നത്.  ബാലിക അച്ഛനും അമ്മയ്ക്കും ഒപ്പമാകാനാണ് സാധ്യത  എന്ന് പൊലീസ് സംശയിച്ചിരുന്നു. ഇരുവരുടേയും ഫോൺ കുഞ്ഞിനെ കാണാതായത് മുതൽ സ്വിച്ച്ഡ് ഓഫ് ആയതാണ് പൊലീസിന്റെ സംശയം ബലപ്പെടുത്തിയത്.