നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ അറസ്റ്റ് വാറന്റ് പുറത്തിറക്കി കോടതി. റെഡ് കോർണർ നോട്ടീസ് ഇറക്കുന്നതിന്റെ ആദ്യപടിയായാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇതോടെ ഇന്റർപോളിന്റെ വെബ്‌സൈറ്റിൽ വിജയ് ബാബുവിന്റെ ചിത്രവും കേസിന്റെ വിവരങ്ങളും പ്രദർശിപ്പിക്കും.

ഇത് വിജയ് ബാബു പങ്കാളിയായ ഒടിടി ചിത്രങ്ങളേയും പ്രതികൂലമായി ബാധിക്കും. വിദേശ മുതൽമുടക്കുള്ള ഒടിടി പ്ലാറ്റ്‌ഫോമുകൾ സ്ത്രീപീഡന കേസിലെ പ്രതികൾക്ക് പങ്കാളിത്തമുള്ള സിനിമകൾ വിലയ്‌ക്ക് വാങ്ങി പ്രദർശിപ്പിക്കാറില്ല. ആമസോൺ പ്രൈം, നെറ്റ്ഫ്‌ലിക്‌സ് അടക്കമുള്ള ഒടിടി കമ്പനികളുടെ ഇന്ത്യൻ പ്രതിനിധികൾക്കും വിദേശ ഉടമകൾക്കും വാറണ്ടിന്റെ പകർപ്പ് കൈമാറാനുള്ള നിയമോപദേശമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്.

സമാനമായ കേസുകളിൽ പീഡനക്കേസിൽ പങ്കാളികളായവരുടെ സിനിമകൾ വാങ്ങാൻ ഒടിടി പ്ലാറ്റ്‌ഫോമുകൾ തയ്യാറായിരുന്നില്ല. വിജയ് ബാബുവിനെതിരെ റെഡ്‌കോർണർ നോട്ടീസ് പുറത്തുവന്നാൽ നിയമപരമായി താരത്തെ പിടികൂടി ദുബായ് പോലീസ് ഇന്ത്യയിലേക്ക് മടക്കി അയക്കും. ഇത് മുൻകൂട്ടി കണ്ട് വിജയ് ബാബു മറ്റ് രാജ്യത്തിലേക്ക് കടക്കാനുള്ള സാദ്ധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.