കോഴിക്കോട്; വിവാഹദിവസം രാവിലെ വധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘയാണ് (30) മരിച്ചത്. കുളിച്ചു വരാമെന്ന് പറഞ്ഞ് മുറിയിൽ കയറിയ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വധൂഗൃഹത്തിലാണു വിവാഹം നടത്താനിരുന്നത്. അതിനായി മണ്ഡപം ഉൾപ്പെടെ ഒരുക്കി. രാവിലെ ബ്യൂട്ടീഷ്യനെത്തിയപ്പോൾ, കുളിച്ചു വരാമെന്നു പറഞ്ഞ് മേഘ കിടപ്പുമുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു. കുറേ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനാൽ ശുചിമുറിയിലെ ചില്ല് പൊട്ടിച്ചു നോക്കിയെങ്കിലും കാണാൻ കഴിഞ്ഞില്ല. തുടർന്നു കിടപ്പുമുറിയിലെ ജനൽചില്ല് തകർത്തു നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്.

സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് വിദ്യാർഥിനിയായ മേഘയുടെ വിവാഹം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായി ഇന്നലെ നടത്താൻ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായിരുന്നു. ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. അസ്വാഭാവിക മരണത്തിനു ചേവായൂർ പൊലീസ് കേസെടുത്തു.