ഗൂഡാലോചന കേസിൽ ദിലീപ് അടക്കമുള്ള 5 പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കോടതി ചോദ്യം ചെയ്യലിനായി അനുവദിച്ചു സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലാകും ഇന്ന് ഉണ്ടാവുക.

ശാസ്ത്രീയ പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യങ്ങളും ഇന്ന് ഉണ്ടാകും. കഴിഞ്ഞ ദിവസം അവസാന രണ്ട് മണിക്കൂർ ദിലീപിനെ ഒറ്റക്കിരുത്തി എസ് പി മോഹന ചന്ദ്രൻ ചോദ്യം ചെയ്തിരുന്നു. റാഫി അടക്കമുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിരിന്നു ദിലിപീനോടുള്ള ചോദ്യങ്ങൾ.രണ്ട് ദിവസങ്ങളിലായി 22 മണിക്കൂറാണ് പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന് കൂടുതൽ സമയം തേടിയുള്ള പ്രോസിക്യൂഷൻ അപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇപ്പോൾ നടക്കുന്ന തുടരന്വേഷണം പൂർത്തിയാകുന്നതുവരെ പുതിയ സാക്ഷികളുടെ വിസ്താരം നീട്ടിവയ്ക്കണം എന്നാണ് ആവശ്യം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഫലപ്രദമായി മുന്നോട്ടുപോകുകയാണെന്നും തുടരന്വേഷണം പൂർത്തിയാകുന്നതുവരെ വിചാരണ നടപടികൾ നിർത്തി വയ്ക്കുന്നതാണ് നീതിയുക്തമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിച്ചിട്ടുണ്ട്.

സാക്ഷികളുടെ വിസ്താരം 10 ദിവസത്തിനകം പൂർത്തിയാക്കണമെന്നായിരുന്നു നേരത്തെ ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ വിസ്താരം 10 ദിവസത്തിനകം പൂർത്തിയാക്കുന്നത് പ്രായോഗികമല്ലെന്നാണ് പ്രോസിക്യൂഷൻ നിലപാട്. പുതിയ സാക്ഷികളിൽ രണ്ടുപേർ അയൽസംസ്ഥാനങ്ങളിൽ ആണുള്ളതെന്നും മറ്റൊരാൾ കൊവിഡ് ബാധിച്ച് ചികിത്സയിലാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.