ലഖ്‌നോ: കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി മുഖമാണ് താനെന്നുദ്ദേശിച്ചില്ലെന്ന പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയെ പരിഹസിച്ച്‌ മായാവതി രംഗത്തെത്തി.

പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി പദത്തിന്‍റെ കാര്യത്തില്‍ യു ടേണ്‍ എടുത്തത് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്‍റെ ദയനീയാവസ്ഥയാണ് ചൂണ്ടിക്കാട്ടുന്നതെന്നും മായാവതി പറഞ്ഞു.

കോണ്‍ഗ്രസിന് വേണ്ടി ആരും വോട്ടുകള്‍ പാഴാക്കരുതെന്നും മായാവതി പറഞ്ഞു. ‘യുപിയില്‍ ആളുകള്‍ കോണ്‍ഗ്രസിനെ കാണുന്നത് വോട്ട് മുറിക്കുന്ന പാര്‍ട്ടിയായിട്ടാണ്.’- മായാവതി പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി മായാവതിയെ കളിയാക്കി രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പായിട്ടും മായാവതി പ്രചാരണ രംഗത്ത് സജീവസാന്നിധ്യമായി വരാതിരിക്കുന്നത് ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്നായിരുന്നു പ്രിയങ്കയുടെ ആരോപണം.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 403 സീറ്റുകളില്‍ ബിജെപി 312 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷത്തോടെയാണ് അധികാരത്തില്‍ വന്നത്. ബിഎസ്പിക്ക് വെറും 19 സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. സമാജ് വാദി- കോണ്‍ഗ്രസ് സഖ്യത്തിന് അന്ന് വെറും 54 സീറ്റുകളാണ് നേടിയത്. 2007ല്‍ ബിഎസ്പിയെ അധികാരത്തിലേറ്റിയ അതേ സാമൂഹ്യ സമവാക്യം ഉപയോഗിച്ച്‌ വീണ്ടും രാഷ്ട്രീയത്തില്‍ തിരിച്ചുവരാനാണ് ഇപ്പോള്‍ ബിഎസ്പി ശ്രമിക്കുന്നത്