തിരുവനന്തപുരം: ജില്ലയില്‍ പരിശോധനക്ക് വിധേയരാകുന്ന രണ്ടില്‍ ഒരാള്‍ക്ക് കോവിഡ് ബാധ കണ്ടെത്തിയതോടെ തലസ്ഥാന നഗരം തിരക്കൊഴിഞ്ഞ അവസ്ഥയില്‍.
ശനിയാഴ്ച മിക്കറോഡുകളും വിജനമായിരുന്നു. ഞായറാഴ്ച ഉള്‍പ്പെടെ തിരക്ക് അനുഭവപ്പെടുന്ന മ്യൂസിയം വെള്ളമ്ബലം ഭാഗം, എം.ജി റോഡ്, പാളയം, കിഴക്കേകോട്ട എന്നിവടങ്ങളില്‍ വാഹനങ്ങളും കാല്‍നടയാത്രികരും കുറവായിരുന്നു.രണ്ടാം തരംഗത്തിലെന്നപോലെ തലങ്ങും വിലങ്ങും ആംബുലന്‍സുകള്‍ ചീറിപ്പായുന്നത് കോവിഡ് വ്യാപനത്തിന്റെ രൂക്ഷതയുടെ നേര്‍സാക്ഷ്യമായി.
കെ.എസ്.ആര്.ടി.സി-സ്വകാര്യ ബസുകള്‍ ശനിയാഴ്ച കുറവായിരുന്നു. മിക്കവാറും വീടുകളില്‍ പനിബാധിതരായി ഒരാളെങ്കിലുമുണ്ട്. ഈയൊരവസ്ഥയില്‍ മിക്കവരും പറുത്തിറങ്ങുന്നില്ല. മാര്‍ക്കറ്റിലും വാണിജ്യ കേന്ദ്രങ്ങളിലും രണ്ടുദിവസമായി കച്ചവടം കുറവാണ്. ഞായറാഴ്ച കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചതിനാല്‍ സാധനങ്ങളും മറ്റും വാങ്ങാന്‍ സാധാരണ ശനിയാഴ്ചകളില്‍ കാണുന്ന തിരക്കും അനുഭവപ്പെട്ടില്ല. വിനോദസഞ്ചാരകേന്ദ്രങ്ങളിലും ബീച്ചുകളിലും സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവാണുള്ളത്.
കോട്ടുകാല്‍, ഒറ്റശേഖരമംഗലം പഞ്ചായത്തുകളില്‍ 75 ശതമാനത്തിലേറെയാണ് ടി.പി.ആര്. 11 തദ്ദേശസ്ഥാപനങ്ങളില്‍ ടി.പി.ആര് 60 ശതമാനത്തിന് മുകളിലാണ്. ജില്ലയില്‍ സമൂഹവ്യാപനം സംഭവിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും വന്‍തോതില്‍ ഉയര്‍ന്നു.
കോവിഡ് നിയന്ത്രണം: നഗരത്തില്‍ ദ്വിതല പൊലീസ് പരിശോധന
തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങളും ഞായറാഴ്ചയിലെ കര്‍ശന നിയന്ത്രണങ്ങളും നടപ്പാക്കുന്നതിന് രണ്ട് തലത്തിലുള്ള സുരക്ഷ പരിശോധന സംവിധാനം നടപ്പാക്കി പൊലീസ്. നഗരാതിര്‍ത്തി പ്രദേശങ്ങളായ 18 സ്ഥലങ്ങള്‍ പൊലീസ് ബാരിക്കേഡ് വെച്ച് പൂര്‍ണമായും അടച്ച് വാഹന പരിശോധന നടത്തും. അതോടൊപ്പം നഗരത്തിനുള്ളില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് രണ്ട് തലങ്ങളായി തിരിഞ്ഞ് വാഹന പരിശോധന നടത്തും.
മേഖല ഒന്നില്‍ 38ഉം രണ്ടില്‍ 27ഉം ചെക്കിങ് പോയിന്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. അനാവശ്യ യാത്രകള്‍ നിയന്ത്രിക്കാനും സുരക്ഷ പരിശോധനകള്‍ നടത്താനുമായി ഓരോ പൊലീസ് സ്റ്റേഷന് പരിധിയിലും എസ്.എച്ച്.ഒമാരുടെ നേതൃത്വത്തില്‍ രണ്ടുവീതം ജീപ്പ്, ബൈക്ക് പട്രോളിങ്ങും ഏര്‍പ്പെടുത്തി. സിറ്റിയിലെ ട്രാഫിക് വിഭാഗത്തില്‍നിന്ന് കൂടുതല്‍ ഉദ്യോഗസ്ഥരെ വാഹന പരിശോധനക്കായി നിയമിക്കുമെന്നും സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍കുമാര്‍ അറിയിച്ചു.
വാഹനങ്ങള്‍ കര്‍ശന പരിശോധനക്കുശേഷമേ കടത്തിവിടൂ. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യ സര്‍വിസ് വിഭാഗത്തില്‍ പ്രവര്ത്തിയെടുക്കുന്നവര്ക്കും മാത്രമേ യാത്ര അനുവദിക്കൂ. ഇവര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് കൈവശം കരുതണം. ദീര്‍ഘദൂര ബസ്, ട്രെയിന്‍, വിമാനയാത്രക്കാര്‍ക്ക് യാത്രാരേഖകള്‍ കാണിച്ച് സ്റ്റേഷനുകളിലെത്താം. രോഗികള്‍, സഹയാത്രികര്‍, വാക്സിനെടുക്കാന്‍ പോകുന്നവര്‍, പരീക്ഷാര്‍ഥികള്‍, ശുചീകരണ തൊഴിലാളികള്‍, അടിയന്തര വാഹന അറ്റകുറ്റപ്പണിക്കായി പോകുന്ന വര്‍ക്ക്ഷോപ് ജീവനക്കാര്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് യാത്ര അനുവദിക്കും.
ഇവര്‍ തിരിച്ചറിയല്‍ കാര്‍ഡും പരീക്ഷാര്‍ഥികള്‍ ഹാള്‍ടിക്കറ്റും കരുതണം. അനാവശ്യ യാത്ര നടത്തുന്നവര്‍ക്കെതിരെ കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം കേസെടുക്കുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യുമെന്ന് കമീഷണര്‍ അറിയിച്ചു.