തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണം കടുപ്പിച്ചു. ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് ജില്ലാ കളക്ടര്‍ വിലക്ക് ഏല്‍പ്പെടുത്തി. കോവിഡ് ടിപിആര്‍ നിരക്ക് 32.76 ആയതിന് പിന്നാലെയാണ് ജില്ലാ കളക്ടറുടെ നടപടി.

സാംസ്‌കാരിക പരിപാടികള്‍ അടക്കമുള്ള കൂട്ടം കൂടലുകള്‍ നിരോധിച്ചു. 50ല്‍ താഴെ ആള്‍ക്കാര്‍ പങ്കെടുക്കാവുന്ന പരിപാടികള്‍ അടക്കം മാറ്റിവയ്ക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കല്യാണം, മരണം എന്നിവയ്ക്ക് 50 പേരില്‍ താഴെ മാത്രമെ പങ്കെടുക്കാവു. ഇക്കാര്യം പൊലീസ് ഉറപ്പ് വരുത്തണം.

മാളുകളില്‍ 25 സ്‌ക്വയര്‍ഫീറ്റില്‍ ഒരാള്‍ എന്ന കണക്കില്‍ മാത്രമേ പ്രവേശനം അനുവദിക്കാവൂ. കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 15 ദിവസം അടച്ചിടണം. എല്ലാ സര്‍ക്കാര്‍ തല പരിപാടികളും യോഗങ്ങളും ഓണ്‍ലൈനാക്കാനും നിര്‍ദ്ദേശം നല്‍കി.

ടിപിആര്‍ 30 ന് മുകളിലുള്ള ജില്ലകളില്‍ പൊതു പരിപാടികള്‍ നിരോധിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കോവിഡ് അവലോകനയോഗം നിര്‍ദ്ദേശിച്ചിരുന്നു. തിരുവനന്തപുരത്ത് ഇന്ന് ആറുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്നലെ 3556 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.