കൊച്ചി: വീട്ടിലും നിര്‍മ്മാണകമ്ബനിയിലും ക്രൈം ബ്രാഞ്ച് നടത്തിയ മണിക്കൂറുകളോളം നീണ്ടു നിന്ന പരിശോധനയ്ക്ക് തൊട്ടുപിന്നാലെ നടന്‍ ദിലീപ് എത്തിയത് കൊച്ചിയിലെ ബ്യൂട്ടി സലൂണില്‍.

പരിശോധനയെ കുറിച്ചും വധഭീഷണി കേസിനെ കുറിച്ചും പ്രതികരണം ആരാഞ്ഞെങ്കിലും ദിലീപ് സംസാരിച്ചില്ല.

വ്യാഴം ഉച്ചയ്ക്ക് 12 മണിയോടെ ദിലീപിന്‍റെ ആലുവയിലെ വീട്ടില്‍ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധന അവസാനിച്ചത് രാത്രി 7ന് ആണ്. ക്രൈംബ്രാഞ്ച് സംഘം വീട്ടില്‍നിന്ന് മടങ്ങി ഒരു മണിക്കൂറിനുള്ളില്‍ ദിലീപ് കൊച്ചിയിലേക്ക് പോയി. സ്വന്തം വാഹനത്തില്‍ മറ്റ് രണ്ടുപേര്‍ക്കൊപ്പമായിരുന്നു യാത്ര.

രാവിലെ മുതല്‍ പൊലീസ് പരിശോധന നടന്ന ചിറ്റൂര്‍ റോഡിലെ പ്രൊഡക്‌ഷന്‍ കമ്ബനിയിലേക്കാണെന്ന് കരുതിയെങ്കിലും യാത്ര അങ്ങോട്ടേക്ക് ആയിരുന്നില്ല. കലൂര്‍ സ്റ്റേഡിയം വഴി കതൃക്കടവിലെ ബ്യൂട്ടി സലൂണിലേക്കാണ് പോയത്. കൂടെയുണ്ടായിരുന്ന ആള്‍ അകത്തുപോയി സംസാരിച്ച ശേഷം ദിലീപ് സലൂണിലേക്ക് പോയി. ഒന്നര മണിക്കൂറിനുശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി.

അന്വേഷണോദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്, ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആലുവ പറവൂര്‍ക്കവലയിലെ ദിലീപിന്‍റെ വീട്, സഹോദരന്‍ അനൂപിന്‍റെ വീട്, ദിലീപിന്‍റെയും അനൂപിന്‍റെയും സിനിമാനിര്‍മാണക്കമ്ബനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്‍റെ കൊച്ചി ചിറ്റൂര്‍ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച റെയ്ഡുകള്‍ നടന്നത്. ദിലീപിന്‍റെയും സഹോദരന്‍റെയും വീട്ടില്‍ എസ്പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സില്‍ ഡിവൈഎസ്പി ബിജു പൗലോസിന്‍റെ നേതൃത്വത്തിലും റെയ്ഡ് നടന്നു.

ദിലീപിന്‍റെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയ പൊലീസ് മൊബൈല്‍ ഫോണുകളും ഹാ‍ര്‍‍ഡ് ഡിസ്കുകളും പിടിച്ചെടുത്തിരുന്നു. നടിയെ ബലാത്സംഗം ചെയ്ത് പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെത്താനും ദിലീപിന്‍റെ പക്കലുണ്ടെന്ന് പറയപ്പെടുന്ന തോക്ക് പിടിച്ചെടുക്കാനുമായിരുന്നു പരിശോധന.

വ്യാഴാഴ്ച രാവിലെ 11.30-യോടെയാണ് ദിലീപിന്‍റെ വീട്ടിലേക്ക് അന്വേഷണഉദ്യോഗസ്ഥരെത്തിയത്. കുറേ നേരം കാത്ത് നിന്നിട്ടും ‘പത്മസരോവര’ത്തിന്‍റെ ഗേറ്റ് തുറന്നുകൊടുക്കാന്‍ വീട്ടിനകത്തുള്ള ആളുകള്‍ തയ്യാറായില്ല. പരിശോധനയ്ക്ക് എത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞിട്ടും ഗേറ്റ് തുറന്നില്ല. പിന്നീട് ഉദ്യോഗസ്ഥര്‍ ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറുകയായിരുന്നു. പിന്നീട് ദിലീപിന്‍റെ സഹോദരി വന്ന് വീട് തുറന്നുകൊടുത്തു.

അന്വേഷണ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ വീട്ടില്‍ ദിലീപ് ഉണ്ടായിരുന്നില്ല. റെയ്ഡ് തുടങ്ങി അരമണിക്കൂറിനകമാണ് വെള്ള ഇന്നോവ കാറില്‍ ദിലീപ് എത്തിയത്. റെയ്ഡ് തുടങ്ങിയ ഉടന്‍ സഹോദരന്‍ അനൂപും സ്ഥലത്ത് എത്തി.

നടിയെ ആക്രമിച്ച്‌ പള്‍സര്‍ സുനി പകര്‍ത്തിയ ഫോണിലെ മെമ്മറി കാര്‍ഡോ ആ ദൃശ്യങ്ങളുടെ ഒറിജിനലോ ഇത് വരെ അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല. ദിലീപിന്‍റെ നിര്‍മാണക്കമ്ബനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സില്‍ ഈ ദൃശ്യങ്ങള്‍ എപ്പോഴെങ്കിലും എത്തിയോ എന്നാണ് സൈബര്‍ വിദഗ്ധരുടെ സംഘം പരിശോധിക്കുന്നത്. ഇവിടെയുള്ള ഏതെങ്കിലും കമ്ബ്യൂട്ടറുകളില്‍ ഈ ദൃശ്യങ്ങള്‍ സേവ് ചെയ്തിട്ടുണ്ടോ, ഏതെങ്കിലും ഘട്ടത്തില്‍ സേവ് ചെയ്തിരുന്നോ എന്നാണ് പരിശോധിക്കുന്നത്. ഈ ദൃശ്യങ്ങള്‍ ഏതെങ്കിലും ഘട്ടത്തില്‍ ഇവിടെയെത്തിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി ബുധനാഴ്ച കോടതി രേഖപ്പെടുത്തിയിരുന്നു. ദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങള്‍ കോടതിയെ അറിയിച്ചെന്നും, കേസുമായി ബന്ധപ്പെട്ട് താന്‍ പരാമര്‍ശിച്ച വിഐപിയിലേക്ക് പോലീസ് ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. അതിനിടെ പ്രതി പള്‍സര്‍ സുനി അമ്മയ്ക്ക് എഴുതിയ കത്തിന്‍റെ ഒറിജിനല്‍ കണ്ടെത്താന്‍ ജയില്‍ പൊലീസ് പരിശോധന നടത്തുകയും ചെയ്തു.

ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. 6 മണിക്കൂറോളം നടപടിക്രമങ്ങള്‍ നീണ്ടു. 51 പേജ് അടങ്ങുന്നതാണ് മൊഴി. ദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങള്‍ കോടതിയെ അറിയിച്ചെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പറയുന്ന വിഐപി ആര് എന്നതിനെക്കുറിച്ചുള്ള ചില സൂചനകള്‍ പോലീസിന് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് കണ്ടിരുന്നു, പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമാണ് ഉള്ളത്, ഈ ബന്ധം വ്യക്തമാക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ കൈവശമുണ്ട് തുടങ്ങിയ കാര്യങ്ങളാണ് ബാലചന്ദ്രകുമാര്‍ മുന്‍പ് വെളിപ്പെടുത്തിയത്. നടിയെ ആക്രമിച്ച്‌ പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അന്വേഷണസംഘത്തിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ ഈ ദൃശ്യങ്ങള്‍ താന്‍ കൂടി ഇരിക്കവേ ‘പത്മസരോവരം’ എന്ന വീട്ടില്‍ നിന്ന് ദിലീപും അനൂപും അടക്കമുള്ളവര്‍ കണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. അതോടൊപ്പം അന്വേഷണസംഘത്തിലെ പല ഉദ്യോഗസ്ഥരുടെയും ദൃശ്യങ്ങള്‍ യൂട്യൂബില്‍ കണ്ടപ്പോള്‍ ഇവരെ വധിക്കുമെന്ന് വെല്ലുവിളി മുഴക്കിയെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തുന്നു. തന്‍റെ ദേഹത്ത് കൈ വച്ച ഡിവൈഎസ്പി സോജന്‍റെ കൈ വെട്ടുമെന്നും എ വി ജോര്‍ജിനെ ലോറിയിടിപ്പിച്ച്‌ കൊന്നാലോ എന്നും ദിലീപ് ചിരിച്ചുകൊണ്ട് ചോദിച്ചെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇത് തെളിയിക്കുന്ന ശബ്ദരേഖകള്‍ അന്വേഷണസംഘത്തിന് മുമ്ബാകെ ഹാ‍ജരാക്കിയിട്ടുണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്.

കേസിലെ സാഗര്‍ എന്ന സാക്ഷിയെ സ്വാധീനിക്കാന്‍ അടക്കം ദിലീപ് ശ്രമിച്ചുവെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. എങ്ങനെയാണ് ഡീല്‍ നടത്തിയതെന്ന് വിശദമാക്കുന്നതിന്‍റെ തെളിവുണ്ട്. ഇക്കാര്യം ദിലീപ് പറയുന്നതിന്‍റെ ശബ്ദരേഖയുണ്ട്. ദിലീപിന്‍റെ സഹോദരന്‍ അനൂപും ഇയാളെ സ്വാധീനിച്ച്‌ മൊഴി മാറ്റിച്ചുവെന്ന് പറയുന്ന ശബ്ദരേഖയുണ്ട്. ശബ്ദം ദിലീപിന്‍റേതാണെന്ന് തെളിയിക്കുന്ന ഇരുപതോളം ക്ലിപ്പിംഗുകള്‍ വേറെയുണ്ടെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.

കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ ജയിലില്‍ നിന്നെഴുതിയ കത്തിന്‍റെ പകര്‍പ്പ് സുനിലിന്‍റെ അമ്മ അടുത്തിടെ പുറത്ത് വിട്ടിരുന്നു. ഇതിന്‍റെ അസ്സല്‍ കണ്ടെത്തുന്നതിനായി എറണാകുളം സബ് ജയിലിലെ സെല്ലില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. തിരച്ചില്‍ ഒന്നര മണിക്കൂര്‍ നീണ്ടെങ്കിലും കത്ത് കണ്ടെത്താനായില്ല.