തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അഞ്ച് സംസ്ഥാനങ്ങളിലൊന്നായ ഗോവയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി രാഹുൽ ഗാന്ധി. രാജ്യത്ത് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള പ്രധാന സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ ഇറ്റലിക്ക് പോയ രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിപക്ഷത്തിനുള്ളില്‍ തന്നെ വിമര്‍ശനം ഉയരവെയാണ് അദ്ദേഹം ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. ഞായറാഴ്ച രാത്രിയോടെയാണ് രാഹുല്‍ രാജ്യത്ത് തിരിച്ചെത്തിയത്.

തിരിച്ചെത്തിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അഞ്ച് സംസ്ഥാനങ്ങളിലൊന്നായ ഗോവയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അദ്ദേഹം വിലയിരുത്തി. തെരഞ്ഞെടുപ്പ് സഖ്യത്തിനായി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാക്കളുടെ കൂടിക്കാഴ്ച എന്നത് ശ്രദ്ധയമാണ്.

സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രവര്‍ത്തക സമിതി അംഗവുമായ പി ചിദംബരവുമായി ചര്‍ച്ചനടത്തി. എ ഐ സി സിയുടെ സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുത്തു.

സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പ്രശാന്ത് കിഷോര്‍ ഫോണില്‍ ബന്ധപ്പെട്ടുവെന്ന് ഒരു ദേശീയ നേതാവ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയിരുന്നു. എന്നാല്‍, സംസ്ഥാനത്ത് ടി എം സിയുമായി യാതൊരു തെരഞ്ഞെടുപ്പ് സഖ്യവുമുണ്ടാവില്ലെന്ന് ചര്‍ച്ചക്ക് ശേഷം ദേശീയ നേതാക്കള്‍ വ്യക്തമാക്കി.

ടി എം സിക്കെതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ കടുത്ത വികാരം നിലനില്‍ക്കുന്നുണ്ടെന്നും നേതാക്കള്‍ വിലയിരുത്തി. കോണ്‍ഗ്രസ് നേതാക്കളെ അടര്‍ത്തിയെടുത്ത് പാര്‍ട്ടി ശക്തിപ്പെടുത്തിയ ടി എം സിയുമായി ഏതെങ്കിലും തരത്തില്‍ സഹകരിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്.