വയനാട് റിസോർട്ടിൽ നടന്ന രഹരിപ്പാർട്ടിയെ പറ്റിയുള്ള കൂടുതൽ തെളിവുകൾ പുറത്ത്. നടന്നത് ക്വട്ടേഷൻ തലവന്മാരുടെ ആഘോഷമായിരുന്നു എന്നാണ് വിവരം. പൊലീസിന് കൃത്യമായ വിവരം ലഭിച്ചതിനെ തുടർന്ന് രണ്ട് ദിവസമായി പൊലീസ് റിസോർട്ടിലുണ്ടായിരുന്നു. മഫ്ടിയിലായിരുന്നു താമസം. തമ്മനം ഷാജി, ഓം പ്രകാശ്, പുത്തൻപാലം രാജേഷ് എന്നിവരെയൊക്കെ പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. സ്വർണക്കടത്ത് കേസ് പ്രതി പെരുമ്പാവൂർ അനസും സ്ഥലത്തെത്തിയിരുന്നു.

വയനാട് പടിഞ്ഞാറത്തറയിലെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ ടിപി കേസ് പ്രതി കിര്‍മാണി മനോജ് ഉള്‍പ്പെടെ 16 പേര്‍ പിടിയിലായിരുന്നു. എംഡിഎംഎയും കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെത്തി. ഗുണ്ടാനേതാവ് കമ്പളക്കാട് മുഹ്സിന്റെ വിവാഹ വാര്‍ഷികാഘോഷത്തിനാണ് ഇവർ ഒത്തുകൂടിയതെന്നും പിടിയിലായത് ക്വട്ടേഷന്‍ സംഘാംഗങ്ങളാണെന്നും പൊലീസ് അറിയിച്ചു.

ഇവരെ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് നടപടി. വയനാട് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ലഹരി മരുന്ന് പാർട്ടിക്കിടെ ഇന്ന് പുലർച്ചെയായിരുന്നു പൊലീസ് നടപടി.