ന്യൂഡൽഹി: ഉപഭോക്തൃ കമ്മീഷനുകളിലെ ഒഴിവുകൾ നികത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് സുപ്രീം കോടതി വിമർശനം. സംസ്ഥാന സർക്കാർ ജോലി ചെയ്യുന്നില്ല. കോടതിയെക്കൊണ്ടു ജോലി ചെയ്യിപ്പിക്കുകയാണെന്ന് ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു.
ഒഴിവുകളുടെ അടക്കം വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയില്ല. പ്രത്യേക ക്ഷണം വേണോയെന്നും സംസ്ഥാന സർക്കാരിനോടു കോടതി ചോദിച്ചു. അമിക്കസ്ക്യൂറിക്ക് വിവരങ്ങൾ കൈമാറണമെന്ന കാര്യത്തിൽ കേരളത്തിനു പ്രത്യേക ഇളവില്ലെന്നും വ്യക്തമാക്കി.
ഒഴിവുകൾ നികത്താൻ രണ്ട് മാസം കൂടി സമയം അനുവദിച്ച കോടതി, എല്ലാ സംസ്ഥാനങ്ങളും നിർദേശം നടപ്പാക്കിയതിന്റെ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിട്ടു. ഫെബ്രുവരി മൂന്നാമത്തെ ആഴ്ച വിഷയം വീണ്ടും പരിഗണിക്കും.