പ്രിയദർശൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിൻ്റെ സിംഹം’ എന്ന ചിത്രത്തെ പുകഴ്ത്തി എഴുത്തുകാരൻ ബെന്യാമിൻ. മരക്കാർ തീയേറ്ററിൽ എത്തും മുൻപ് മൂന്ന് തവണ ആ ചിത്രം തീയേറ്ററിൽ തന്നെ കാണാൻ അവസരം കിട്ടിയ ഒരാളാണ് താനെന്നും നല്ല ഒരു പ്രിയദർശൻ ചിത്രം നഷ്ടപ്പെടുത്തരുത് എന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കുറിച്ചു.

ബെന്യാമിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

മരക്കാർ തീയേറ്ററിൽ എത്തും മുൻപ് മൂന്ന് തവണ ആ ചിത്രം തീയേറ്ററിൽ തന്നെ കാണാൻ അവസരം കിട്ടിയ ഒരാളാണ് ഞാൻ ( കഴിഞ്ഞ വർഷത്തെ ജൂറി അംഗം എന്ന നിലയിൽ ) നിശ്ചയമായും അതൊരു തീയേറ്റർ മൂവി തന്നെയാണ്. OTT യിൽ ആയിരുന്നു എങ്കിൽ നല്ല ഒരു തീയേറ്റർ അനുഭവം നമുക്ക് നഷ്ടമാകുമായിരുന്നു. VFX സാങ്കേതിക വിദ്യകൾ ഇത്ര മനോഹരമായി ഇതുവരെ മറ്റൊരു മലയാളസിനിമയിലും ഉൾപ്പെടുത്തിയിട്ടില്ല. നല്ല ഒരു പ്രിയദർശൻ ചിത്രം നഷ്ടപ്പെടുത്തരുത്. ചിത്രത്തിന് ആശംസകൾ

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഡിസംബർ രണ്ടിനാണ് (നാളെ) മരക്കാർ റിലീസിനെത്തുന്നത്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസാവും. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാർ. 100 കോടി രൂപയാണ് ബഡ്ജറ്റ്. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എന്റർടെയിൻമെന്റും, കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് മരക്കാർ നിർമിക്കുന്നത്. മരണപ്പെട്ട വിഖ്യാത സംവിധായകൻ ഐവി ശശിയുടെ മകൻ അനി ഐവി ശശിയും പ്രിയദർശനൊപ്പം തിരക്കഥയിൽ പങ്കാളിയാണ്. അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ സിനിമയാണ് മരക്കാർ, അറബിക്കടലിന്റെ സിംഹം. മോഹൻലാലിനൊപ്പം സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സിദ്ദീഖ്, സംവിധായകൻ ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരും വേഷമിടുന്നു. 16ാം നൂറ്റാണ്ടാണ് സിനിമയുടെ പശ്ചാത്തലം